ദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവും
ദില്ലി: 2014 മുതല്‍ ആംആദ്മി പാര്‍ട്ടി കൊണ്ടുപോയ വോട്ടുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് തിരികെ എത്തിക്കാന്‍ കഴിയതെ വന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ പരാജയം സമ്പൂര്‍ണ്ണം. 1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി അധികാരം കയ്യാളിയ സംസ്ഥാനത്ത് ഒന്നും പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടനം.
ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ നേര്‍ക്കുനേര്‍ നടക്കുന്ന പോരാട്ടത്തില്‍ തങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ലെന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തുടക്കത്തില്‍ തന്നെ നോക്കിക്കണ്ടത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക തുടങ്ങിയ പ്രമുഖ നേതാക്കളൊന്നും ദില്ലിയിലെ പ്രചാരണത്തില്‍ കാര്യമായ പങ്കാളിത്തം വഹിച്ചിരുന്നില്ല.
തിരിച്ചറിവ്
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ തിരിച്ചറിവ് ആം ആദ്മിക്ക് വോട്ടായി മാറിയതാണ് ദില്ലിയില്‍ കണ്ടത്. കോണ്‍ഗ്രസിന്‍റെ ഉറച്ച വോട്ടുകള്‍ പോലും ആംആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകി. ദില്ലിയില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത് ഏത് വിധേനയും തടയുക എന്നുള്ളത് മാത്രമായിരുന്നു ന്യൂനപക്ഷ വിഭാഗങ്ങളുടെ ചിന്ത. അതിനവര്‍ പൂര്‍ണ്ണമായും ആം ആദ്മി പാര്‍ട്ടിക്ക് ഒപ്പം നിന്നു.
കോണ്‍ഗ്രസ് വോട്ടുകള്‍
2013 മുതല്‍ ആംആദ്മി കൊണ്ടുപോവുന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. ഓരോ തിരഞ്ഞെടുപ്പിലും അത് അവര്‍ വര്‍ധിപ്പിച്ചു കൊണ്ടുവരുന്നു. ഈ വോട്ടുകള്‍ തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്തിടത്തോളം ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയില്ല. പിസി ചാക്കോ തന്നെ ഇക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്.
ആം ആദ്മിയുടെ ആവിര്‍ഭാവം
രാജ്യതലസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ തിരിച്ചടി ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന 2013 മുതല്‍ തന്നെ ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പിസി ചാക്കോ വ്യക്തമാക്കുന്നത്. പുതിയ പാര്‍ട്ടിയായ ആം ആദ്മിയുടെ ആവിര്‍ഭാവം കോണ്‍ഗ്രസ് വോട്ടുകളെ അപഹരിച്ചു. അത് ഞങ്ങള്‍ക്ക് ഇതുവരെ തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാവിലെ പാട്ട് മത്സരത്തിന് കാണാം
പരാജയം നേരിട്ടെങ്കിലും ദില്ലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷാമമില്ലെന്നും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തിരിച്ചു വരുമെന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണവും ശ്രദ്ധേയമാണ്. കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന രീതിയിലുള്ള ഒരു പ്രതികരണമാണ് ഇതെങ്കിലും ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തകരുണ്ട്. പ്രകടനങ്ങളില്‍ മോശമാല്ലാത്ത പങ്കാളിത്തവും ഉണ്ടാവാറുമുണ്ട്. എന്നാല്‍ അതൊന്നും വോട്ടായി മാറുന്നില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസിനെ മറക്കുന്നു
ആംആദ്മിയും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും കോണ്‍ഗ്രസിനെ മറക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേയും നിയമസഭ തിരഞ്ഞെടുപ്പിലേയും വോട്ട് വിഹിതം ഇതിന് വ്യക്തമായ തെളിവാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു കോണ്‍ഗ്രസ്. 7 ലോക്സഭ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ രണ്ടാമതും കോണ്‍ഗ്രാസായിരുന്നു.
കെട്ടിവച്ച് കാശ് പോയി
എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരിടത്തുപോലും രണ്ടാമത് എത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല. മാത്രവുമല്ല മത്സരിച്ച 66 സീറ്റില്‍ 63 മണ്ഡലങ്ങളില്‍ കെട്ടിവച്ച കാശ് തിരികെ പിടിക്കാനുള്ള വോട്ടുപോലും ലഭിച്ചില്ല. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ആര്‍ജെഡിക്കും നാലില്‍ മൂന്ന് സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി.
ദയനീയം
ആറ് മണ്ഡലത്തില്‍ മാത്രമാണ് പത്ത് ശതമാനത്തിലേറെ വോട്ട് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ബദര്‍പൂര്‍ മണ്ഡലത്തില്‍ ആയിരത്തില്‍ താഴേയും എഐസിസി ആസ്ഥാനം ചെയ്യുന്ന ന്യൂ ദില്ലി മണ്ഡലത്തില്‍ 3220 വോട്ടുമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 4.26 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ഇത്തവണ ആകെ ലഭിച്ചത്. 2014 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 9.7 ഉം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് 22.46 ശതമാനവുമായിരുന്നു.
ഓഖ്ല മണ്ഡലത്തില്‍
പൗരത്വ നിയമത്തിനെതിരായ സമരം ശക്തമായ ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് മൂന്ന് ശതമാനം വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത് എന്നുള്ളതും ശ്രദ്ധേയമാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ നേരത്തെ ഓഖ്ല മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു.
വികാരം മാനിച്ചില്ല
പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ മുന്നില്‍ ആസിഫ് മുഹമ്മദ് ഖാനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വികാരം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആസിഫ് മുഹമ്മദിനെ തഴഞ്ഞ് പര്‍വേസ് ഹഷ്മിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇടഞ്ഞു. ഫലം മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്തി അമാനുള്ള ഖാന്‍ 85 ശതമാനത്തോളം വോട്ട് നേടി വിജയിച്ചു.
സ്ഥാനത്യാഗം
നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം വരു ദിനങ്ങളില്‍ കോണ്‍ഗ്രസില്‍ സമൂലമായ ഉടച്ചുവാര്‍ക്കലിന് ഇടയാക്കുമെന്ന് ഉപ്പാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്ര സ്ഥാനം രാജിവെച്ചിട്ടുണ്ട്. ദില്ലിയുടെ ചുമതല ഒഴിയുമോ എന്ന് എഐസിസി ഭാരവാഹിയായ പിസി ചാക്കോയോട് ചോദിച്ചപ്പോള്‍ അക്കാര്യം സോണിയ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
വിമര്‍ശനം
തോല്‍വിയോടെ നേതൃത്വത്തിനെതിരേയുള്ള വിമര്‍ശനവും കോണ്‍ഗ്രസില്‍ ശക്തമായി. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനുള്ള കാരണം ഉള്‍പ്പാര്‍ട്ടി പോരെന്നാണ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനും പാര്‍ട്ടി നേതാവുമായ സന്ദീപ് സിങ് കുറ്റപ്പെടുത്തിയത്. ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിഷ്ഠ മുഖര്‍ജിയും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ഉടച്ചു വാര്‍ക്കണം
സംഘടനാതലത്തില്‍ നയരൂപീകരണത്തിലും ശക്തമായൊരു ഉടച്ചുവാര്‍ക്കല്‍ ഉണ്ടായില്ലെങ്കില്‍ ദില്ലിയില്‍ കോണ്‍ഗ്രസിനൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന് വ്യക്തമാണ്. അത് ഏത് രീതിയില്‍ എന്നത് മാത്രമാണ് നേതൃത്വത്തിന്‍റെ ആശങ്ക. ആറ് മാസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ സമ്പൂര്‍ണ്ണമായ അഴിച്ചുപണി വേണമെന്നാണ് പാര്‍ട്ടി വക്തമായ സഞ്ജയ് ഷ അഭിപ്രായപ്പെടുന്നത്. ഇത് 5 വര്‍ഷത്തേക്ക് നീണ്ടുപോവരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
|
സഞ്ജയ് ഷ
ട്വീറ്റ്
|
ജയ്വീര്‍ സിങ്
ട്വീറ്റ്
മൂന്ന് കാര്യം
മറ്റൊരു പാര്‍ട്ടി വക്താവായ ജയ്വീര്‍ ഷെര്‍ഗ്വിലിന്‍റെ നിര്‍ദ്ദേശവും ഏറെ രസകരമാണ്. കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ലാത്തതായി അദ്ദേഹം മുന്നോട്ട് വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. 1-തോല്‍വിയെ ന്യായീകരിക്കാതിരിക്കുക, 2-ബിജെപിയുടെ തോല്‍വിയില്‍ ആഹ്ലാദം കണ്ടെത്താതിരിക്കുക, 3-തോല്‍വിയും ജയവും മാറിമാറി വരുമെന്ന് പറയാതിരിക്കുക. എന്നീ കാര്യങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
|
ട്വീറ്റ്
കോണ്‍ഗ്രസ് പ്രതികരണം
മാറിയേ മതിയാവൂ
നിര്‍ഭാഗ്യവാശ്യാല്‍ പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനേക്കാളേറെ ഈ മൂന്ന് കാര്യങ്ങളാണ് പല കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നത്. ഇത് നിര്‍ത്തിവെച്ച് നേതൃത്വം ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിവരണം. നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാന്‍ ശക്തമായ ശ്രമം നടത്തണം. രാജ്യത്തിന്‍റെ മതേതരത്വ മൂല്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ അതിന് കുറുക്കുവഴികള്‍ ഇല്ലെന്ന് ആദ്യം മനസ്സിലാക്കണം.
നരേന്ദ്രയില്ല, കെജ്രിയുമില്ല.. ഇനി 'മോദിവാള്‍'; ദില്ലിയെ ത്രസിപ്പിച്ച് ബാഹുബലിയും ബജ്‌റംഗി ഭായിജാനും
'കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക'