രാഹുൽ ഗാന്ധിക്ക് മറുപടി; തെളിവ് നിരത്തി അശോക് ഗെലോട്ടും സംഘവും, 104ൽ 9 തവണ മാത്രം
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളും യുവനിരയും ഒരുപോലെ രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിട്ടും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ രാഹുൽ ഗാന്ധി ഇതുവരെ തയാറായിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കനത്ത പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം മുതിർന്ന നേതാക്കൾക്കുണ്ടെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കണക്ക് നിരത്ത് മറുപടി പറയുകയാണ് ഗെലോട്ട് പക്ഷം.
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം
കനത്ത തോൽവിക്ക് പിന്നാലെ
303 ലോക്സഭാ സീറ്റുകളുമായി കൂടുതൽ കരുത്താർജ്ജിച്ച് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് തകർന്നടിയുകയായിരുന്നു. വെറും 52 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 17 ഇടങ്ങളിൽ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല.
പൊട്ടിത്തെറിച്ച് രാഹുൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം താനെടുക്കുന്നുവെന്ന് പറഞ്ഞ രാഹുൽ മുതിർന്ന നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി ചിദംബരം എന്നീ നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു രാഹുലിന്റെ വിമർശനം. പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടു വരേണ്ട ആവശ്യം ജ്യോതിരാദിത്യ സിന്ധ്യ പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധി പൊട്ടിത്തെറിച്ചത്.
മക്കൾക്ക് വേണ്ടി
പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പോലും മുതിർന്ന നേതാക്കൾ മക്കളുടെ സീറ്റിനായി വാശി പിടിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത് നേതാക്കൾ മക്കളുടെ കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.
തോൽവി രാജസ്ഥാനിൽ മാത്രം
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട്, പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ വൈഭവ് ഒഴികെ മറ്റ് രണ്ട് പേർ വിജയിക്കുകയും ചെയ്തു.
ഗെലോട്ടിന്റെ മറുപടി
അധികാരത്തിലെത്തി 6 മാസത്തിനകം നടന്ന പൊതു തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നാണ് സച്ചിൻ പൈലറ്റ് ക്യാംപ് ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ വിമർശനം ഇവർ ഏറ്റുപിടിക്കുന്നു. സംസ്ഥാനത്തെ 25 സീറ്റിലും ബിജെപിയാണ് ഇക്കുറി വിജയിച്ചത്.
ആരോപണം തെറ്റ്
അശോക് ഗെലോട്ട് മുഴുവൻ സമയവും മകന്റെ പ്രചാരണത്തിന് ഇറങ്ങിയതുകൊണ്ടാണ് രാജസ്ഥാനിൽ കോൺഗ്രസ് തോറ്റമ്പിയതെന്ന വാദത്തിന് കണക്കുകൾ നിരത്തിയാണ് ഗെലോട്ട് പക്ഷം മറുപടി നൽകിയത്. രാജസ്ഥാനിൽ 104 പ്രചാരണ യോഗങ്ങളിലാണ് അശോക് ഗെലോട്ട് പങ്കെടുത്തത്. ഇതിൽ മകൻ വൈഭര് ഗെലോട്ട് മത്സരിച്ച ജോദ്പൂരിൽ 11 റാലികളിൽ മാത്രമാണ് ഗെലോട്ട് പങ്കെടുത്തത്.
നാമനിർദ്ദേശ പത്രികാസമർപ്പണത്തിന്
സംസ്ഥാനത്തെ 25 സ്ഥാനാർത്ഥികളിൽ 22 പേരുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനും അശോക് ഗെലോട്ട് എത്തിയിരുന്നു. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് 3 തവണ വീതം പര്യടനം നടത്തിയിരുന്നു.ജോദ്പൂരിൽ 11 തവണ മാത്രമാണ് എത്തിയത്. 52 പ്രചാരണ ദിവസങ്ങളിൽ 9 ദിവസം മാത്രമാണ് ഗെലോട്ട് മകന്റെ മണ്ഡലമായ ജോദ്പൂരിൽ പ്രചാരണത്തിന് എത്തിയത്.
കാണാൻ അനുമതിയില്ല
രാജി പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ കാണാനായി അശോക് ഗെലോട്ട് ദില്ലിയിൽ എത്തിയിരുന്നെങ്കിലും ഗെലോട്ടിനെ കാണാൻ രാഹുൽ ഗാന്ധി കൂട്ടാക്കിയിരുന്നില്ല. പ്രിയങ്കാ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്ച നടത്തി. അതേ സമയം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.