നിപ്പ വന്നത് പഴംതീനി വവ്വാലുകളിൽ നിന്ന്; വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി!
ദില്ലി: വവ്വാലുകളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച പത്തെണ്ണത്തിലും നിപപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.
നിപ്പയുടെ ഉറവിടം കണ്ടെത്താൻ പിടികൂടിയ പഴംതീനി വവ്വാലുകളിൽ 9 എണ്ണത്തിനെ ജൂൺ 14നാണ് ജീവനോടെ പുണെയിലേക്ക് അയച്ചത്. ജീവനോടെയുള്ള 9 വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുണെയിലേക്ക് അയച്ചിരുന്നത്. വിമാനമാർഗമാണ് വവ്വാലുകളെ പൂനയിലേക്ക് എത്തിച്ചത്.
തുരുത്തിപ്പുറത്തും വാവക്കാട്ടും ഓരോ സ്ഥലങ്ങളിൽ വലകൾ സ്ഥാപിച്ചാണ് വവ്വാലുകളെ പിടികൂടിയത്. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. രാത്രിയിൽ സഞ്ചരിക്കുന്ന വവ്വാലുകൾ വലയിൽ കുടുങ്ങുകയായിരുന്നു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്, ആലപ്പുഴ എൻഐവി ഉപകേന്ദ്രേത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വവ്വാലുകൾക്ക് വേണ്ടി വല വിരിച്ചിരുന്നത്.
2001 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 45 പേര്‍ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു. 2007 ല്‍ ബംഗാളിലെ നാദിയ ജില്ലയിലും മരണം റിപ്പോർട്ട് ചെയ്തിരുന്നു. 2018ൽ കേരളത്തിൽ 18 മരണങ്ങളാണ് നിപ്പ ബാധിച്ച് ഉണ്ടായത്. 2019ൽ കേരളത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.