സ്കൂളുകളിൽ യുട്യൂബർമാർ അടക്കമുള്ള പുറത്തുനിന്നുള്ളവർ പ്രവേശിക്കരുത്;വിലക്കി ഉത്തരവ്
ദില്ലി; യൂട്യൂബർമാരടക്കം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് സ്കൂളുകളിൽ വിലക്കേർപ്പെടുത്തി ഉത്തരവ്. യുപിയിലെ അയോധ്യ ജില്ലാ ബേസിക് എഡ്യൂക്കേഷൻ ഓഫീസറുടേതാണ് ഉത്തരവ്. മേലധികാരിയുടെയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ സ്കൂളുകളിൾ പ്രവേശിക്കരുതെന്നും ഫോട്ടോകളോ മറ്റ് വീഡിയോകളോ പകർത്തരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്. ജെൻ ആൽഫ പ്രതിഷേധത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ഏറുന്നതിനിടെയാണ് ഉത്തരവ്. സ്കൂളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ധാരാളം പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള സർക്കാർ നീക്കം.
യുട്യൂബർമാർ അടക്കമുള്ളവർ സ്കൂളിൽ കയറി വീഡിയോകളും ഫോട്ടോകളും പകർത്തുന്നതും അനുമതിയില്ലാതെ അധ്യാപകരുടേയും മറ്റ് ജീവിക്കാരുടേയും വീഡിയോകൾ പകർത്തുന്നതും അനുവദിക്കാനാകില്ലെന്നും ഇത്തരം നടപടികൾ സ്കൂളിലെ പഠനാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു. കൗൺസിൽ സ്കൂളുകളിലെ പ്രശ്നങ്ങളും അപര്യാപ്തതകളും പരിശോധിക്കാനും അത് വിലയിരുത്താനും പ്രത്യേക ഉദ്യോഗസ്ഥൻമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇവർ കൃത്യമായ ഇടവേളകളിൽ കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് രാജ്യത്താകെ ജെൻ ആൽഫകളുടെ പ്രതിഷേധം അരങ്ങേറുന്നത്. യുപിയിലായിരുന്നു സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം അരങ്ങേറിയത്. ഉന്നാവോയിലെ ഹസൻഗഞ്ചിലെ നിയോതാനി നഗർ പഞ്ചായത്തിലുള്ള ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ കുട്ടികളായിരുന്നു പ്രതിഷേധിച്ചത്. ഗുണനിലവാരമില്ലാത്ത ഭക്ഷണം, കുടിവെള്ളത്തിൻ്റെ ലഭ്യത കുറവ്, അധ്യാപകരുടെ ക്ഷാമം, പ്രിൻസിപ്പലിന്റെ പെരുമാറ്റ രീതികൾ എന്നിവയ്ക്കെതിരെയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ യുപി സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകളിലും സമാനരീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു..
അതേസമയം വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ നേരത്തേ രാജസ്ഥാനിലും സ്കൂളുകളിൽ പുറത്തുനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫോട്ടോകൾ, അഭിമുഖങ്ങൾ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള റെക്കോർഡിംഗുകൾ എന്നിവ നിരോധിച്ചുകൊണ്ടായിരുന്നു ഉത്തരവ്.
വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ മന്ത്രിമാർ
സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് സമാനമായ രീതിയിൽ സ്കൂൾ വിദ്യാർത്ഥികൾ രംഗത്തെത്തുന്നത് സർക്കാരിനും തലവേദന തീർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളോട് നേരിട്ട് സംവദിക്കാനൊരുങ്ങുകയാണ് സർക്കാർ. തങ്ങളുടെ മണ്ഡലങ്ങളിലെ സ്കൂളുകളിലെത്തി വിദ്യാർത്ഥികളുമായി സംവദിക്കണമെന്നും അടിസ്ഥാന സൌകര്യങ്ങൾ വിലയിരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് നിർദേശം നൽകി.
ജെൻസി തലമുറയോട് കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ സാന്നിധ്യവും ശക്തമാക്കാൻ നേതാക്കൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഇടപെടൽ വേണമെന്നതാണ് നിർദേശം.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ എല്ലാ മന്ത്രിമാരുടെയും സോഷ്യൽ മീഡിയ പ്രകടനവും റാങ്കിംഗും ചർച്ചയായിരുന്നു. ഇൻസ്റ്റാഗ്രാം, എക്‌സ് , ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്‌ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ എങ്ങനെയാണ് നേതാക്കളുടെ ഇടപെടൽ എന്നത് സംബന്ധിച്ച് പ്രത്യേക റാങ്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഒന്നാമത്. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, സിആർ പാട്ടീൽ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെ നേതാക്കളുടെ ഇടപെടലുകളും വിലയിരുത്തിയിരുന്നു. ഇതുപ്രകാരം രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി സ. ജോസഫ് വിജയ് എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.
അതേസമയം സോഷ്യൽ മീഡിയയിൽ നിന്നും പിന്നോട്ടടിക്കരുതെന്നും സർക്കാർ തീരുമാനങ്ങൾ വെറുതെ പോസ്റ്റ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് പകരം കൃത്യമായ സംവാദം നടത്തണമെന്നും യോഗത്തിൽ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications