ഒരു ലക്ഷത്തിലധികം മുസ്ലീംകൾ തെരുവിൽ! വൻ പ്രതിഷേധം, ഇനി രാജ്യത്ത് ആൾക്കൂട്ട കൊലകൾ വേണ്ട!
ദില്ലി: പശുവിന്റെ പേരിലും മതത്തിന്റെ പേരിലുമുളള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണ്. അടുത്തിടെയാണ് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മുസ്ലീം യുവാവായ തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് ആള്‍ക്കൂട്ടം തബ്രിസിനെ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുയും കൊലപ്പെടുത്തുകയും ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ മലേഗാവില്‍ ഒരു ലക്ഷം മുസ്ലീംകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു.
നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ
97 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 7 സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ സ്ഥലത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുസ്ലീംകള്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇത് ചരിത്രത്തില്‍ ആദ്യമാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ജമായത് ഉലമ ആണ് ഒരു ലക്ഷം മുസ്ലീംകളെ തെരുവിലിറക്കി പ്രതിഷേധം സംഘടിപ്പിച്ചത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇനി രാജ്യത്ത് ആവര്‍ത്തിക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ പറയുന്നത് പ്രതികാരം ചെയ്യാന്‍ അല്ല. തങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നുമില്ല. രാജ്യത്തെ നിയമസംവിധാനത്തിലാണ് തങ്ങള്‍ക്ക് വിശ്വാസം ഉളളതെന്ന് ഇവര്‍ പറയുന്നു. പ്രതിഷേധത്തില്‍ നടന്ന വികാരഭരിതമായ പ്രസംഗങ്ങള്‍ പോലീസിനോടും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോടും ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നവയാണ്.
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുന്നവര്‍ നിസ്സഹായരായി ജയ് ശ്രീറാം വിളിക്കുകയല്ല മറിച്ച് ശഹാദത്തോടെ മരണത്തെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രതിഷേധത്തിന് എത്തിയവര്‍ അഭിപ്രായപ്പെടുന്നു. ഈ സന്ദേശം മുസ്ലീംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ആള്‍ക്കൂട്ട കൊലപാതക കേസുകളിലെ പ്രതികളെ മന്ത്രിമാര്‍ മാല അണിയിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൗസ് റഹ്മാനി പറയുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.