16 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ് നൽകിയെന്ന് കേന്ദ്രസർക്കാർ: മുന്നിൽ കർണ്ണാടക
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ വാക്സിനേഷന്റെ പുരോഗതി വിലയിരുത്തി കേന്ദ്രസർക്കാർ. രാജ്യത്ത് ഇതുവരെ 16 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെയ്പ് നൽകിയതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലായി ഇന്ന് രാത്രി 7.30 വരെ 31,000 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
രാജ്യത്ത് ഇതുവരെ ഏറ്റവുമധികം പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയത് കർണാടകയിലാണ്. 1,91,443 പേർക്ക് ഇതിനകം കുത്തിവെപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. തൊട്ടുപിന്നിലായി ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പത്ത് പാർശ്വഫലങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ആദ്യ ആഴ്ചയിലെ വാക്സിനേഷൻ മന്ദഗതിയിലായിരുന്നുവെങ്കിലും തുടർന്ന് ഇന്ത്യയിൽ നടക്കുന്ന കുത്തിവെപ്പുകളുടെ എണ്ണത്തിൽ ക്രമേണ വർധനവ് പ്രകടമായിരുന്നു. വാക്ക്-ഇൻ വാക്സിനേഷനുകൾ അനുവദിക്കുന്നതിനായി കോവിൻ ഡാറ്റാബേസിൽ വരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് എണ്ണം വർദ്ധിച്ചത്.
ജനുവരി 16 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് തുടക്കം കുറിച്ചത്. കോവിഷീൽഡും കോവാക്സിനുമാണ് നിലവിൽ ഇന്ത്യയിൽ നൽകിവരുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമിച്ചിട്ടുള്ളത്. അസ്ട്രാസെനേക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമിക്കുന്നത്.
ജൂലൈയിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കുത്തിവയ്പ്പ് ഘട്ടത്തിന്റെ ഒന്നാം ഘട്ടത്തിൽ ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും 2 കോടി മുൻനിര ആരോഗ്യപ്രവർത്തകർക്കും വാക്സിൻ ലഭിക്കും. അടുത്ത ഘട്ടത്തിൽ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെ കൂടാതെ, പ്രധാനമന്ത്രി മോദിയും എല്ലാ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വാക്സിൻ സ്വീകരിക്കും.