നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ 210 ക്രിമിനൽ കേസ് പ്രതികൾ; 37 റെഡ് അലേർട്ട് മണ്ഡലങ്ങൾ
Recommended Video
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലെ 210 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ആകെ മത്സരിക്കുന്ന 945 സ്ഥാനാര്‍ത്ഥികളില്‍ 210 പേര് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പറയുന്നത്. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഇതില്‍ 158 പേര് ഗൗരവമേറിയ കേസ് ചുമത്തപ്പെട്ടവരാണ്. 5 പേര് കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ്. 24 പേര് കൊലപാതകശ്രമം ചുമത്തപ്പെട്ടവരും ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നാല് സ്ഥാനാര്‍ത്ഥികള്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പെട്ടവരും 21 പേര് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയവരും ആണ്. 16 പേര് പ്രകോപനകരമായ പ്രഭാഷണം നടത്തിയവരാണ്. ക്രിമിനല്‍ കേസ് പ്രതികളായ ഇവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും പുറത്ത് വിട്ടിരുന്നു.
ആകെയുള്ള പ്രധാന പാര്‍ട്ടികളില്‍ ബിജെപിയുടെ 20 സ്ഥാനാര്‍ത്ഥികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 9 സ്ഥാനാര്‍ത്ഥികളും ബിഎസ്പിയുടെ 10 സ്ഥാനാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 71 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നാലാം ഘട്ടത്തില്‍ 37 മണ്ഡലങ്ങള്‍ റെഡ് അലെര്‍ട്ട് മണ്ഡലങ്ങളാണ്. മൂനിലധികം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളായ മണ്ഡലങ്ങളാണ് റെഡ് അലര്‍ട്ട് മണ്ഡലങ്ങള്‍.
ഒരു കോടിയിലധികം ആസ്തി ഉള്ള സ്ഥാനാര്‍ത്ഥികളാണ് പങ്കെടുക്കുന്നതില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികളും. നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ വരുമാനത്തിന്റെ ശരാശരി ശതമാനം 4.53 കോടിയാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി വരുമാനം 13.63 കോടിയാണ്. 57 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആകെ ശരാശരി വരുമാനം 29.03 കോടിയാണ്.
നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികന് നകുല്‍ നാഥാണ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകനാണ് നകുല്‍ നാഥ്. 660 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. മധ്യപ്രദേശിലെ ചിന്ദ്വാരയില് നിന്നാണ് കമല്‍ നാഥ് ജനവിധി തേടുന്നത്. ആസ്തിയില്ലാത്ത മൂന്ന് സ്ഥാനാര്‍ത്ഥികളും നാലാം ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. ഇവരെല്ലാം തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ