ത്രിവര്‍ണ പതാകയെ അശുഭമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ്; ആഞ്ഞടിച്ച് ഒവൈസി
ദില്ലി: ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ദേശീയ പതാകയെ അശുഭമെന്ന് വിളിച്ചവരാണ് ആര്‍എസ്എസ് എന്ന് ഒവൈസി കുറ്റപ്പെടുത്തി. മേദക്കില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
തനിക്ക് ബിജെപിയോട് ചോദിക്കാനുള്ളത്, ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസ് അവരുടെ പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ അതിനെ അശുഭമെന്ന് വിശേഷിപ്പിച്ചിരുന്നില്ലേ? ഇത് നിരസിക്കാന്‍ തയ്യാറാണോ? താന്‍ അവരെ വെല്ലുവിളിക്കുകയാണ്. അങ്ങനെയെങ്കില്‍ ഇതിനുള്ള തെളിവ് നല്‍കാനും താന്‍ തയ്യാറാണ്, ഒവൈസി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസിയുടെ നേതൃത്വത്തില്‍ നടന്ന ത്രിവര്‍ണ റാലിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതിനേയും ഒവൈസി വിമര്‍ശിച്ചു. ത്രിവര്‍ണ പതാകയേന്തി ഒവൈസി പ്രതിഷേധം നടത്തിയത് കോണ്‍ഗ്രസിനേയും ബിജെപിയേയും ഭയന്നിട്ടാണെന്നായിരുന്നു ഇരു കൂട്ടരും പറഞ്ഞത്. എന്നാല്‍ അവരുടെ ചിന്ത തികച്ചും തെറ്റാണ്.
ഞാൻ അവരോട് പറയുന്നു ബാറ്റൺ നമ്മുടേതാണ്, പതാക നമ്മുടേതാണ്, അതുപോലെ തന്നെ രാഷ്ട്രവും. ഞങ്ങൾക്ക് ത്രിവര്‍ണ പതാക കൈയ്യിലേന്തേണ്ടി വന്നതിന് കാരണം മുമ്പ് പതാക കൈവശം വച്ചിരുന്നവരുടെ മനസില്‍ ഗോഡ്സെയായത് കൊണ്ടാണ്, ഒവൈസി പറഞ്ഞു. എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കിയാല്‍ മുസ്ലീങ്ങളും ആദിവാസികളും ദളിതരുമാണ് കൂടുതല്‍ പ്രതിസന്ധിയിലാവുന്നതെന്നും ഒവൈസി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കിയാല്‍ എന്‍ആര്‍സിയും സ്വാഭാവികമായി നടപ്പിലാവും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ്. താന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മോദിയ്ക്ക് പറയാന്‍ സാധിക്കുമോയെന്നും ഒവൈസി ചോദിച്ചു.