ഒവൈസിയ്ക്ക് ബംഗാളില്‍ എട്ടിന്റെ പണി! അബ്ബാസ് സിദ്ദിഖി കോണ്‍ഗ്രസ് - ഇടത് സഖ്യത്തിനൊപ്പം... അടുത്ത നീക്കം എന്ത്
കൊല്‍ക്കത്ത: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അടുത്തതായി ഒവൈസി ലക്ഷ്യമിട്ടിരുന്നത് പശ്ചിമ ബംഗാളിനെ ആയിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ ഒവൈസിയുടെ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരിക്കുകയാണ് എന്നാണ് സൂചന.
ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍
മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന് അബ്ബാസ് സിദ്ദിഖിയുടെ പുതിയ നീക്കമാണ് ഒവൈസിയ്ക്ക് തിരിച്ചടിയായത്. ഒവൈസിയെ ഒരുതരത്തിലും അടുപ്പിക്കില്ലെന്ന നിലപാടില്‍ ആണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സംഖ്യം. വിശദാംശങ്ങള്‍...
ഒവൈസിയുടെ പ്രതീക്ഷ
30 ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള പശ്ചിമ ബംഗാളില്‍, ഇത്തവണ മികച്ച മുന്നേറ്റം നടത്താം എന്നായിരുന്നു ഒവൈസിയുടെ പ്രതീക്ഷ. ബിഹാറില്‍ 20 സീറ്റുകളില്‍ മത്സരിച്ച എഐഎംഐഎ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇത് തന്നെ ആയിരുന്നു ഒവൈസിയ്ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നതും.
അബ്ബാസ് സിദ്ദിഖിയ്ക്കൊപ്പം
ഇത്തവണ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മതപണ്ഡിതനായ അബ്ബാസ് സിദ്ദിഖിയെ ഒപ്പം നിര്‍ത്താന്‍ ആയിരുന്നു ഒവൈസിയുടെ പദ്ധതി. ഇതിനായി പലവട്ടം ചര്‍ച്ചകളും നടന്നു. എഐഎംഐഎമ്മിന്റെ ചിഹ്നത്തില്‍ സിദ്ദിഖിയും ആളുകളും മത്സരിക്കണം എന്ന ആവശ്യം ഒവൈസി മുന്നോട്ട് വച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് ഇടത് സഖ്യത്തിനൊപ്പം
ഒവൈസിയുടെ താത്പര്യത്തിന് വിരുദ്ധമായ അബ്ബാസ് സിദ്ദിഖി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്നാണ് പാര്‍ട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. ഇത് തന്നെ ഒവൈസിയ്ക്കുള്ള സന്ദേശമാണ് എന്നാണ് വിലയിരുത്തുന്നത്. സിപിഎം നേതാവ് മുഹമ്മദ് സലീമിന്റേയും കോണ്‍ഗ്രസ് നേതാവ് അധീര്‍ ചൗധരിയുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പാര്‍ട്ടിയുടെ പേര് തിരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
കിങ് മേക്കര്‍ ആകാന്‍
ഈ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അബ്ബാസ് സിദ്ദിഖി പാര്‍ട്ടി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഒരു കിങ് മേക്കര്‍ ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അത്തരം ഒരു സാധ്യത തന്നെയാണ് കോണ്‍ഗ്രസും സിപിഎമ്മും മുന്നില്‍ കാണുന്നതും.
കളിമാറും
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ മാറ്റത്തിന് തന്നെ വഴിവയ്ക്കാന്‍ ഐഎസ്എഫുമായുള്ള സഹകരണത്തിലൂടെ സാധ്യമാകും എന്നാണ് കോണ്‍ഗ്രസ്- ഇടത് സഖ്യം പ്രതീക്ഷിക്കുന്നത്. സഖ്യവിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സമ്മതം തേടിക്കഴിഞ്ഞു പശ്ചിമ ബംഗാള്‍ പിസിസി.
സഖ്യം തന്നെയെന്ന് സിപിഎമ്മും
അബ്ബാസ് സിദ്ദിഖിയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്ന വിവരം എല്ലാവര്ക്കും അറിവുള്ളതാണ് എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞത്. ഒരു മതേതര പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ സഹകരണമാകാം എന്നതായിരുന്നു തങ്ങളുടെ നിര്‍ദ്ദേശം എന്നാണ് മുഹമ്മദ് സലീം വ്യക്തമാക്കുന്നത്. മതേതര പാര്‍ട്ടി തന്നെയാണ് അബ്ബാസ് സിദ്ദിഖി രൂപീകരിച്ചതും.
പിരിയുകയല്ലാതെ
അബ്ബാസ് സിദ്ദിഖിയുമായി കുറച്ച് നാളുകളായി ആശയ വിനിമയം നടക്കുന്നില്ല എന്നാണ് എഐഎംഐഎം നേതാക്കളും വ്യക്തമാക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരിക്കുന്നില്ലെങ്കില്‍ പിന്നെ വിവാഹ മോചനം മാത്രമാണ് ഏക സാധ്യത എന്നാണ് ഇതേ കുറിച്ച് എഐഎംഐഎം നേതാവ് സമീറുള്‍ ഹസ്സന് പ്രതികരിച്ചത്.
ഒറ്റയ്ക്ക് മത്സരിച്ചാല്‍
അസദുദ്ദീന്‍ ഒവൈസി പശ്ചിമ ബംഗാളില്‍ ഇനി ഒറ്റയ്ക്ക് മത്സരിക്കുമോ എന്നാണ് അറിയേണ്ടത്. ബിഹാറില്‍ ഒവൈസിയുടെ സാന്നിധ്യം ഏറ്റവും അധികം തിരിച്ചടിയായത് കോണ്‍ഗ്രസിനായിരുന്നു. പശ്ചിമ ബംഗാളില്‍ ഒവൈസി മത്സരിക്കാനിറങ്ങിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസ്-ഇടത് സഖ്യത്തിനും ഒരുപോലെ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. അതിന്റെ ഗുണഫലം ബിജെപിക്കായിരിക്കും ലഭിക്കുക.
'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'