ഹിന്ദി ബെൽറ്റിൽ വരവറിയിച്ച് ഒവൈസിയുടെ എഐഎംഐഎം; കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ ജയം
പാറ്റ്ന: ഹിന്ദി ബെൽറ്റിൽ ആദ്യ വിജയം നേടി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി. ബീഹാറിലെ കിഷൻഗഞ്ച് മണ്ഡലത്തിലാണ് എഐഎംഐഎം സ്ഥാനാർത്ഥി വിജയിച്ചത്. എഐഎംഐഎം സ്ഥാനാർത്ഥിയായിരുന്ന ഖംറുൾ ഹോഡ ബിജെപിയുടെ സ്വീറ്റി സിംഗിനെക്കാൾ 10,204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒക്ടോബർ 21നായിരുന്നു കിഷൻഗഞ്ചിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസ് എംഎൽഎ ആയിരുന്ന ജാവേദ് ആലം ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് കിഷൻഗഞ്ചിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 6 മണ്ഡലങ്ങളിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ആറ് മണ്ഡലങ്ങളിലും കൂടെ 36,000 വോട്ടുകൾ മാത്രമാണ് അന്ന് പാർട്ടി നേടിയത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കിഷൻഗഞ്ച് ലോക്സഭ മണ്ഡലത്തിൽ എഐഎംഐഎമ്മിന്റെ അക്തറുൾ ഇമാൻ ശക്തമായ മത്സരമാണ് കാഴ്ചവവെച്ചത്. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വാധീനം വർദ്ധിപ്പിക്കാനുളള നടപടിയുമായി എഐഎംഐഎം മുന്നോട്ട് പോയത്. എഐഎംഐഎം മുസ്ലീങ്ങളുടെ പാർട്ടിയല്ലെന്നും പാവപ്പെട്ടവരുടെയും ദളിതരുടെയും പാർട്ടിയാണെന്നും ബീഹാർ അധ്യക്ഷൻ അക്തറുൾ ഇമാൻ പറഞ്ഞു.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് കിഷൻഗഞ്ച്. മണ്ഡലത്തിൽ 70 ശതമാനത്തോളം വോട്ടർ മാർ മുസ്സീം സമുദായത്തിൽ നിന്നുള്ളവരാണ്. കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ എഐഎംഐഎമ്മിന് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications