ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഉള്‍പ്പെടെയുള്ള
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ചിദംബരത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐഎന്‍എക്‌സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവില്‍ ചിദംബരം. ഒക്ടോബര്‍ 16 നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി.
ആഗസ്റ്റ് 21 നാണ് കേസില്‍ ചിദംബരം ആദ്യമായി അറസ്റ്റിലാകുന്നത്. സിബിഐ യുടേതായിരുന്നു നടപടി, സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഐഎൻഎക്സ് മീഡിയയ്ക്ക് വഴിവിട്ട രീതിയിൽ വിദേശഫണ്ട് ലഭ്യമാക്കുന്നതിന് സഹായിച്ചുവെന്നാണ് ആരോപണം. വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് ഐഎൻഎക്സ് മീഡിയയ്ക്ക് അർഹതയുള്ളത്. എന്നാൽ അനധികൃത മാർഗത്തിലൂടെ ഐഎൻഎക്സ് മീഡിയ 305 കോടി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്.
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ഇടപാടിന് കൂട്ടുനിന്നുവെന്നും പ്രതിഫലമായി പണം കൈപ്പറ്റിയെന്നും ആരോപണം ഉണ്ട്. ഇടപാട് നടക്കുന്ന സമയം പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നു.












Click it and Unblock the Notifications