'കോൺഗ്രസ് ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടു'; കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തെ സ്വാഗതം ചെയ്ത് ചിദംബരം
ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊളിലാളികളുടെ അന്തർ സംസ്ഥാന യാത്രകൾ നടത്താൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ഏകോപന കമ്മിറ്റികൾ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാർഗരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. തിരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ചിദംബരം.
ക്വാറന്റീൻ ചെയ്യണം
കുടിയേറ്റ തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ കുടിയങ്ങവരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ ക്വാറന്റീൻ ചെയ്യണം. ഇവർ തിരിച്ചെത്തിയാൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യണം.
സാമൂഹിക അകലം പാലിക്കണം
അതേസമയം കൊറോണ വൈറസ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര അനുവദിക്കൂള്ളൂ. റോഡ് മാര്‍ഗമായിരിക്കും യാത്ര അനുവദിക്കുക. ബസുകളില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ബസുകള്‍ അണുവിമുക്തമാക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
നിർദ്ദേശവുമായി ചിദംബരം
സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. ഏപ്രിൽ പകുതിയോടെ കോൺഗ്രസ് ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നുവിതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇത്രയധികം ആളുകളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് ബസുകളെ മാത്രം ആശ്രയിക്കരുതെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
ട്രെയിനുകള്‍ ഉപയോഗിക്കണം
ഈ അവസരത്തിൽ വലിയ തോതിൽ ആളുകളെ സ്വദേശത്തേക്ക് എത്തിക്കണമെങ്കിൽ ട്രെയിനുകൾ കൂടി ഉപയോഗിക്കേണ്ടതുണ്ട്. ഇവ അണുവിമുക്തമാക്കി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ മടക്കിയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
രാഹുൽ ആവശ്യപ്പെട്ടു
കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി അവ പരിഹരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടത്. കടുത്ത ദുരിതം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം സുരക്ഷാ സംവിധാനങ്ങളൊരുക്കി സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
കൂട്ടപലായനം
കൊവിഡ് വ്യാപനം ശക്തമായതോടെ മാർച്ച് 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ മുന്നൊരുക്കങ്ങളില്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി പോയത്. തൊഴിലും ഭക്ഷണവും നഷ്ടപ്പെട്ടതോടെ ഇവർ കൂട്ടത്തോടെ സ്വദേശത്തേക്ക് കൂട്ടപലായനം ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
അതിർത്തി അടയ്ക്കാൻ
മുംബൈയിലും ദില്ലിയിലും നിരവധി പേരാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ചത്.സ്ഥിതി ആശങ്കാജനകമായതോടെ സംസ്ഥാന അതിർത്തി അടയ്ക്കാനായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിൽ സൗകര്യം ഒരുക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.