ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾ
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ. 24 മണിക്കൂർ നീണ്ട അജ്ഞാതവാസത്തിനൊടുവിൽ ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തി വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. സിബിഐ സംഘം എഐസിസി ആസ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ചിദംബരം കപിൽ സിബലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
മുതിർന്ന നേതാവ് ഒളിച്ചോട്ടക്കാരനായി... കോൺഗ്രസ് ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി, രൂക്ഷ വിമർശനം
തൊട്ടുപിന്നാലെ സിബിഐ സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്നാണ് സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. നാടകീയ സംഭവങ്ങളാണ് ജോർബാഗിലെ വസതിക്ക് മുമ്പിൽ നടന്നത്. ഏറെ നേരം സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീടിന് മുമ്പിൽ കാത്തു നിന്നിരുന്നു. തുടർന്ന് സിബിഐ ദില്ലി പോലീസിന്റെ സഹായം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ചിദംബരത്തെ അനുകൂലിക്കുന്നവരും കള്ളനെന്ന മുദ്രാകാവ്യം വിളികളുമായി ജോർബാഗിലേക്ക് എത്തിയ മറ്റൊരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആറ് തവണയാണ് സിബിഐ സംഘം പി ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ചിദംബരം വീട്ടിൽ ഇല്ലെന്ന മറുപടിയെ തുടർന്ന് അന്വേഷണ സംഘം മടങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് വസതിക്ക് മുമ്പിൽ നോട്ടീസ് പതിപ്പിച്ച് സംഘം മടങ്ങി. ചിദംബരം നൽകിയ ജാമ്യഹർജി അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതും തിരിച്ചടിയായിരുന്നു. ചിദംബരത്തിനായി അന്വേഷണ ഏജൻസി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്ത് എത്തിയത്.
#WATCH P Chidambaram taken away in a car by CBI officials. #Delhi pic.twitter.com/nhE9WiY86C
— ANI (@ANI) August 21, 2019
എഐസിസി ആസ്ഥാനത്ത് പത്ത് മിനിറ്റോളം നീണ്ടു നിന്ന വാർത്താ സമ്മേളനത്തിൽ താൻ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കാനാണ് പി ചിദംബരം ശ്രമിച്ചത്. ജീവനെക്കാൾ വില സ്വാതന്ത്ര്യത്തിനാണെന്നും താനും കുടുംബവും യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പി ചിദംബരം ആവർത്തിച്ചു. താൻ ഒളിച്ചോടിയിട്ടില്ല, നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണ ഏജൻസികളും നിയമം പാലിക്കണം. അറസ്റ്റിൽ നിന്നും പരിരക്ഷയാണ് ആവശ്യപ്പെട്ടത്. അത് പൗരാവകാശമാണെന്നും പി ചിദംബരം വാർത്താ സമ്മേളനത്തിൻ പറഞ്ഞു. തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രം ഇല്ലെന്നും ചിദംബരം വ്യക്തമാക്കി.