ഇതെല്ലാം ചെയ്തത് ട്രംപാണെന്ന് കരുതുന്നുണ്ടോ? നാടകീയ അറസ്റ്റിൽ പ്രതികരണവുമായി കാർത്തി ചിദംബരം
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് മകൻ കാർത്തി ചിദംബരം. ഒളിച്ചിരുന്ന് ഇതെല്ലാം കാണുന്ന ആരുടെയോ സന്തോഷത്തിന് വേണ്ടിയാണ് നടപടിയെന്നും വിഷയം സെൻസേഷനാക്കുന്നതിന് വേണ്ടിയാണ് സിബിഐയുടെ നാടകമെന്നും കാർത്തി ചിദംബരം വിമർശിച്ചു. താനും തന്റെ പിതാവും രാഷ്ട്രീയ വേട്ടയാടലുകളുടെ ഇരകളാണെന്നും കാർത്തി കൂട്ടിച്ചേർത്തു. ഐഎൻഎസ് മീഡിയ കേസിൽ കാർത്തി ചിദംബരവും അന്വേഷണം നേരിടുന്നുണ്ട്.
ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾ
ആരാണ് ഇതിന് പിന്നിലെന്ന ചോദ്യത്തോട്, തീർച്ചായായും ഇതിന് പിന്നിൽ ബിജെപിയാണ്, അല്ലാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന് കരുതുന്നുണ്ടോ? ഒരിക്കലും ഇല്ല എന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം. നാടകീയ നീക്കങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും ഇടയിലാണ് പി ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
അതിനിടെ മറ്റൊരു കേസിൽ കാർത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും സ്റ്റേ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അപേക്ഷയാണ് കോടതി തള്ളിയത്. തമിഴ്നാട്ടിലെ മുതുകാട് എന്ന സ്ഥലത്തെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും ഭാര്യയും 1.35 കോടി രൂപ അനധികൃതമായി വാങ്ങിയെന്നും ഇത് വരുമാനരേഖകളിൽ കാണിച്ചില്ലെന്നുമായിരുന്നു ആരോപണം.
Recommended Video
എംപിമാർക്കും എംഎൽഎമാർക്കുമായുള്ള പ്രത്യേക കോടതിയിലുള്ള കേസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. കുറ്റകൃത്യം നടക്കുന്ന സമയം താൻ എംപിയല്ലെന്നാണ് കാർത്തി ചിദംബരത്തിൻറെ വാദം. അതേ സമയം ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരതതിനെതിരെയും കടുത്ത നടപടികൾ ഉണ്ടാകാനാണ് സാധ്യത.