ക്ലർക്കിനേയും ഡ്രൈവറേയും വഴിയിൽ ഇറക്കി വിട്ട് കാറോടിച്ച് പോയി, പി ചിദംബരം കടന്ന് കളഞ്ഞതിങ്ങനെ
ദില്ലി: ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കാത്തത് പി ചിദംബരത്തിന് വന്‍ തിരിച്ചടി ആയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കും മുന്‍പ് അദ്ദേഹം കോടതി വിട്ടിറങ്ങി. വെള്ളിയാഴ്ചയാണ് ഹര്‍ജി കോടതി പരിഗണിക്കുക. ഇതോടെ ചിദംബരം അറസ്റ്റ് ചെയ്യപ്പെടാനുളള സാധ്യതയേറി.
ചിദംബരത്തെ പൂട്ടാനായി കഴിഞ്ഞ രാത്രി മുതല്‍ ഉറക്കമിളയ്ക്കുകയാണ് സിബിഐ. മൂന്ന് തവണയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ദില്ലിയിലെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതെ ചിദംബരം വീട് വിട്ട് പോവുകയായിരുന്നു.
ചിദംബരത്തെ കണ്ടെത്താനാവാതെ സിബിഐ
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നുളള സൂചനകള്‍ ശക്തമായത്. പ്രതീക്ഷിച്ചത് പോലെ തന്നെ രാത്രിയോടെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. എട്ട് മണിയോടെ ആദ്യം സിബിഐ സംഘവും പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുമാണ് ജോര്‍ബാഗിലെ വീട്ടിലെത്തിയത്.
മടങ്ങിപ്പോയത് മൂന്ന് തവണ
എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അവര്‍ തിരിച്ചെത്തി. രാത്രി 12 മണിയോടെ എത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു. രണ്ട് മണിക്കൂറിനകം ഹാജരാകണം എന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് തിരികെ പോയ സംഘം രാവിലെ വീണ്ടുമെത്തി. എട്ട് മണിയോടെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ചിദംബരത്തെ കാണാനാവാതെ വീണ്ടും മടങ്ങി.
ദില്ലി വിട്ട് പോയിട്ടില്ല
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി ചിദംബരം തന്റെ ഡ്രൈവറേയും ക്ലര്‍ക്കിനേയും വഴിയില്‍ ഇറക്കി വിട്ട് കാറോടിച്ച് പോവുകയായിരുന്നു എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിദംബരം എവിടേക്ക് പോയി എന്നത് സംബന്ധിച്ച് ആര്‍ക്കും വിവരമില്ല. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്. പോകാന്‍ ഇടയുളള സ്ഥിരം സ്ഥലങ്ങളിലൊന്നും ചിദംബരം ഇല്ല. അദ്ദേഹം ദില്ലി വിട്ട് പോയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
മൊബൈൽ ഓഫ് ചെയ്തു
ഹൈക്കോടതി ജാമ്യാപേക്ഷ തളളിയ വാര്‍ത്ത പുറത്ത് വരുമ്പോള്‍ സുപ്രീം കോടതിയില്‍ ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പമായിരുന്നു ചിദംബരം. സുപ്രീം കോടതിയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ ചിദംബരം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് വിവരം. ഡ്രൈവറേയും ക്ലര്‍ക്കിനേയും വഴിയില്‍ ഇറക്കി വിട്ടത് താന്‍ പോകുന്ന സ്ഥലം പുറത്ത് അറിയാതിരിക്കുന്നതിന് വേണ്ടിയാണ് എന്നാണ് കരുതുന്നത്. ഡ്രൈവറെ ചോദ്യം ചെയ്തുവെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല എന്നാണ് സൂചന.
രാഷ്ട്രീയ പകപോക്കൽ
ചിദംബരത്തിന് നേരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുളള വേട്ടയാടലാണ് നടക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പി ചിദംബരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കി എന്നതാണ് ചിദംബരത്തിന് എതിരെയുളള കേസ്. മകന്‍ കാര്‍ത്തി ചിദംബരത്തിന് ഇതിന് വേണ്ടി കോഴ ലഭിച്ചും എന്നും സിബിഐ കേസിലുണ്ട്.
നിയമസഭയിൽ അശ്ലീല വീഡിയോ കണ്ട് രാജി വെച്ച നേതാവും മന്ത്രി! എംഎൽഎ പോലുമല്ല, കർണാടകത്തിൽ വിവാദം