പി ചിദംബരം ജയിൽ മോചിതനായി, 106 ദിവസങ്ങൾക്ക് ശേഷം ജാമ്യം, നാളെ പാർലമെൻറിലെത്തും
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച പി ചിദംബരം ജയിൽ മോചിതനായി. 106 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനാകുന്നത്. മകൻ കാർത്തി ചിദംബരവും മറ്റ് കോൺഗ്രസ് നേതാക്കളും ചിദംബരത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. കേസിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 106 ദിവസങ്ങൾ പിന്നിട്ടിട്ടും തനിക്കെതിരെ ഉയരന്ന ഒരു ആരോപണം പോലും തെളിയിക്കാൻ ആയില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.
ചിദംബരത്തിന് ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും, 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...
ചിദംബരം നാളെ പാർലമെന്റിൽ ഹാജരാകുമെന്ന് മകൻ കാർത്തി ചിദംബരം അറിയിച്ചു. അദ്ദേഹം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാര്യ നളിനി ചിദംബരവും നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ രാജ്യസഭാ നടപടികളിൽ പങ്കെടുത്ത് തുടങ്ങും, ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അഭിഭാഷകകൂടിയായ നളിനി ചിദംബരം പ്രതികരിച്ചു.
ഡിസംബർ 13-ാം തീയതിയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. ശിവഗംഗയിൽ നിന്നും നിരവധി തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പി ചിദംബരം നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ഇപ്പോൾ ശിവഗംഗ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരം അറസ്റ്റിലാകുന്നത്. പല തവണ ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളികളയുകയായിരുന്നു. ചികിത്സാ ആവശ്യത്തിനായി ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും കോടതി നിഷേധിച്ചു. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ക്രോൺസ് എന്ന അസുഖമാണ് ചിദംബരത്തിനെന്നാണ് റിപ്പോർട്ട്. കടുത്ത വയറുവേദനയെ തുടർന്ന് അദ്ദേഹത്തെ നിരവധി തവണ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തവിട്ടിരുന്നു.