പി ചിദംബരത്തിന്റെ ആരോഗ്യ നില വഷളാകുന്നു; ഹൈദരാബാദിൽ ചികിത്സ നൽകണമെന്ന് കുടുംബം, 9 കിലോ കുറഞ്ഞു
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ആരോഗ്യ നില മോശമായി വരികയാണെന്ന് കുടുംബം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ക്രോൺസ് എന്ന അസുഖമാണ് ചിദംബരത്തിന്. തീഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തിന് ലഭിക്കുന്ന ചികിസ്ത തൃപ്തികരമല്ലെന്നും രോഗം വഷളായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരഭാരം കുറയുകയാണെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
അർധരാത്രി 'മധോശ്രീ'യുടെ പിൻഗേറ്റ് വഴി താക്കറെ പുറത്തേക്ക്! കോൺഗ്രസ് പ്രമുഖനെ കാണാൻ ഹോട്ടലിൽ!
അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തിന്റെ ഭാരം 9 കിലോയോളം കുറഞ്ഞെന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന് ലഭ്യമാക്കുന്ന ചികിത്സയിൽ ഞങ്ങൾ തൃപ്തരല്ല, അദ്ദേഹം ഒരുപാട് സഹിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഹൈദരാബാദിലുള്ള ഡോ, നാഗേശ്വര റെഡ്ഡിയുടെ കീഴിൽ അദ്ദേഹത്തിന് ചികിത്സ നൽകേണ്ടതുണ്ട്. 2016 മുതൽ പി ചിദംബരത്തിനെ ചികിത്സിക്കുന്നത് നാഗേശ്വര റെഡ്ഡിയാണെന്നും കുടുംബം പറയുന്നു.
നേരത്തെ ആരോഗ്യ നില മോശമാണെന്ന് ചൂണ്ടിക്കാട്ടി ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഹൈദരാബാദിൽ ചികിത്സയ്ക്കായി പോകാനാണ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കോടതി ചിദംബരത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് അധികൃതരോട് ആവശ്യപ്പെട്ടു. ആരോഗ്യനില തൃപ്തികരമെന്നായിരുന്നു എയിംസ് റിപ്പോർട്ട്. ഇതോടെ ഇടക്കാല ജാമ്യം നിഷേധിച്ച കോടതി ചിദംബരത്തിന് താമസിക്കാനായി വൃത്തിയുള്ള അന്തരീക്ഷം ഒരുക്കണമെന്നും മിനറൽ വാട്ടർ, വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം. കൊതുക് കടിയേൽക്കാതിരിക്കാനുള്ള മോസ്ക്വിറ്റോ റിപ്പലന്റ് എന്നിവ നൽകണമെന്നും ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഓഗസ്റ്റ് 21ാം തീയതിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ബുധനാഴ്ച ചിദംബരത്തെ നവംബർ 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു. ചിദംബരത്തിന് ഇടയ്ക്കിടെ വൈദ്യ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.