ജെഎൻയു വിസി ക്യാംപസ് വിട്ടു പോകണം; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി പി ചിദംബരം!
ദില്ലി: ജവഹർലാൽ വൈസ് ചാൻസിലർ സ്ഥാനമൊഴിയമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. എബിവിപി-ആർഎസ്എസ് പ്രവർത്തകർ ജെഎൻയു ക്യാംപസിനകത്തും ഹോസ്റ്റലിലും കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ ജെഎൻയു വൈസ് ചാൻസിലർ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു പി ചിദംബരം.
വിദ്യാർത്ഥികൾ കഴിഞ്ഞതെല്ലാം മറന്ന് ക്യാംപസിലേക്ക് തിരികെ വരണമെന്നാണ് വിസിയായ ജഗദേഷ് അറിയിച്ചിരുന്നത്. വിദ്യാർത്ഥികളോട് നടത്തിയ ആഹ്വാനം സ്വയം പാലിച്ചാൽ മതിയെന്നും അദ്ദേഹം ഒരു കഴിഞ്ഞ കാലമാണെന്നും ജെഎൻയു വിൽ നിന്ന് ഇറങ്ങി പോകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം ജെഎന്‍യു വിലെ അക്രമങ്ങളിൽ വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെ തളളി കേന്ദ്രം രംഗതത് വന്നു.
സർവ്വകലാശാല അടച്ചിടണമെന്ന വിസി യുടെ നിർദേശം കേന്ദ്രം നിരാകരിച്ചു. മാനവവിഭവ ശേഷി മന്ത്രാലയം വിസിയില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടി. അതേസമയം അന്വേഷണത്തിൽ നിസംഗത തുടരുന്ന പോലീസ് അക്രമികളുടെ വിവരങ്ങൾ തേടി പത്രപരസ്യം നൽകിയിരിക്കുകയാണ്. ജെ.എന്‍.യു ആക്രമണത്തിനും അത് പാർട്ടിക്കും കേന്ദ്രസർക്കാരിനും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തിനും കാരണം വിസി ആണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
The VC of JNU wants students to "put the past behind". He should follow his advice. He is the past. He should leave JNU.
— P. Chidambaram (@PChidambaram_IN) January 8, 2020
വിഷയം ഒതുക്കി തീർക്കാൻ കേന്ദ്രം ശ്രമിക്കവെ കഴിഞ്ഞ ദിവസം വിസി എബിവിക്ക് ക്ലീൻ ചിട്ട് നൽകിയിട്ടുള്ള പ്രസ്താവന ആവർത്തിക്കുകയും ചെയ്തത് കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ എബിവിപി ആക്രമണ കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ ഒരടി പോലും അന്വേഷണത്തിൽ പോലീസ് മുന്നോട്ടു പോയിട്ടില്ല. ഇതിനിടെയാണ് പത്രപരസ്യം നൽകിയിട്ടുള്ളത്. അക്രമികളുടെ വിവരങ്ങൾ ഉള്ളവർ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പത്ര പരസ്യം.