പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; കസ്റ്റഡി കാലാവധി ഓഗസ്റ്റ് 30 വരെ നീട്ടി
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേയ്ക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. മറ്റു പ്രതികൾക്കൊപ്പം ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഓഗസ്റ്റ് 30 വരെയാണ് ചിദംബരത്തെ കസ്റ്റഡിയിൽ വയ്ക്കാൻ സിബിഐ പ്രത്യേക കോടതി അനുമതി നൽകിയത്. ചിദംബരത്തെ 5 ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ദില്ലി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
മറ്റു പ്രതികൾക്കൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. ഐഎൻഎക്സ് മേധാവി ഇന്ദ്രാണി മുഖർജി, കാർത്തി ചിദംബരം എന്നിവർക്കൊപ്പം പി ചിദംബരത്തെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
അതേസമയം ഈ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തിനായി എന്ത് ഉപാധിയും സ്വീകരിക്കാൻ തയാറാണെന്ന് ചിദംബരം വ്യക്തമാക്കിയിരുന്നു. കേസിൽ കൂടുതൽ നിർണായകമായ തെളിവുകൾ കൂടി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഇത്രയും ദിവസം ചിദംബരത്തെ കസ്ററഡിയിൽ വെച്ചിട്ടും യാതൊരു തെളിവും ലഭിച്ചില്ലെന്നും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ പി ചിദംബരത്തിന്റെ പേരില്ലെന്നും എഫ്ഐആറിൽ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. എന്നാൽ ചിദംബരത്തിന്റെ ആവശ്യം തള്ളി കോടതി അദ്ദേഹത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ചിദംബരത്തിന് സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അതിനാടകീയമായി അറസ്റ്റ് നടന്നത്.