'ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ', ജയിലിൽ നിന്ന് കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം
ദില്ലി: ജിഡിപിക്ക് രാജ്യത്ത് ഒരു പ്രസക്തിയും ഇല്ലെന്ന ബിജെപി എംപിയുടെ കണ്ടെത്തലിനെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ എന്നാണ് പി ചിദംബരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്:
'ജിഡിപി കണക്കുകള്‍ അപ്രസക്തമാണ്, വ്യക്തിഗത നികുതികള്‍ വെട്ടിക്കുറക്കും, ഇറക്കുമതി തീരുവ ഉയര്‍ത്തും.. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തെ പരിഷ്ക്കരിക്കാനുളള ബിജെപിയുടെ ആശയങ്ങള്‍. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ'.
ഐഎന്‍എക്സ് മീഡിയ കേസില്‍ ആരോപണ വിധേയനായ പി ചിദംബരം തീഹാര്‍ ജയിലില്‍ കഴിയവേയാണ് കേന്ദ്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപി എംപിയായ നിശികാന്ത് ദുബൈ ആണ് ജിഡിപിക്ക് ഭാവിയില്‍ വലിയ പ്രസ്ക്തിയില്ല എന്ന് കഴിഞ്ഞ ദിവസം ലോക്സഭയില്‍ വ്യക്തമാക്കിയത്. ജനങ്ങള്‍ തൃപ്തരാണോ എന്നതാണ് പ്രധാനപ്പെട്ടത് എന്നും ബിജെപി എംപി പറഞ്ഞു.
1934ന് മുന്‍പ് ജിഡിപി ഇല്ലായിരുന്നു. ബൈബിള്‍, രാമായണം എന്നിവ പോലെ ജിഡിപി ആത്യന്തിക സത്യമല്ല എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ സിമോണ്‍ കുസ്നൈറ്റ് പറഞ്ഞിട്ടുളളതെന്നും ബിജെപി എംപി ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് ജിഡിപി പ്രസക്തമല്ലെന്നും ജിഡിപിയെ കുറിച്ച് സംസാരിക്കുന്നതേ തെറ്റാണെന്നും നിശികാന്ത് ദുബൈ പാര്‍ലമെന്റില്‍ നടന്ന നികുതി ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ജിഡിപി 4.5 ശതമാനമായി കുറഞ്ഞെന്നണാണ് കണക്കുകള്‍.
GDP numbers are irrelevant, personal tax will be cut, import duties will be increased.
— P. Chidambaram (@PChidambaram_IN) December 3, 2019
These are BJP’s ideas of reforms.
God save India’s economy.