വിജയസാധ്യത കുമ്മനത്തിന്; സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പിപി മുകുന്ദന് പുനരാലോചിക്കുന്നു
തിരുവനന്തപുരം: കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി പ്രതീക്ഷകള്‍ വളരെ ഉയരത്തിലാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെയാണ് തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കാനിരുന്ന മുന്‍ നേതാവ് പിപി മുകുന്ദന് തന്റെ തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ തയ്യാറായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
രൂക്ഷമായി വിമര്‍ശനം
ശബരിമല വിഷയത്തിലടക്കം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശനം നടത്തിയായിരുന്നു തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യം പിപി മുകുന്ദന് പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്റെ നിലപാട് മാറ്റങ്ങളായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
നേതൃത്വത്തിന് കഴിഞ്ഞില്ല
ശബരിമല പ്രശ്നം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ പേരില്‍ തന്നെ പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെ. പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ തരുമെന്ന് പലവട്ടം പറയുകയും പിന്നീട് വാക്കു മാറ്റുകയും ചെയ്തെന്ന് മുകുന്ദന് ആരോപിച്ചിരുന്നു.
ശിവസേന പിന്തുണ
സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ പിപി മുകുന്ദന് ശിവസേന ഉള്‍പ്പടേയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന് എത്തിയതോടെ തീരുമാനത്തില്‍ പുനരാലോചന നടത്തുമെന്നാണ് പിപി മുകുന്ദന് അറിയിക്കുന്നത്.
കൂടിയാലോചിച്ച ശേഷം
മത്സരിക്കാന്‍ നേരത്തെ തീരുമാനമെടുത്തപ്പോള്‍ പിന്തുണ നല്കിയ സംഘടനകളുമായും നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കും. ഇതിനായി അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുമെന്നും പിപി മുകുന്ദന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിക്ക് വേണമെങ്കില്‍
ഞാന്‍ ഒരു മിസ്ഡ്കോള് മെമ്പര്‍ഷിപ്പുകാരനല്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് അംഗത്വമെടുത്ത ആളാണ്. പഴയ ആളുകളെയൊക്കെ ബിജെപി ഇപ്പം തിരിച്ചെടുത്തിട്ടുണ്ട്. അത് തന്നെയായിരുന്നു ഞാനും ആവശ്യപ്പെട്ടത്. വ്യക്തിപരമായ നേട്ടം ഞാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിക്ക് വേണമെങ്കില്‍ തന്നെ തിരിച്ചെടുക്കട്ടെയെന്നും മുകുന്ദന് വ്യക്തമാക്കുന്നു.
ആര്‍എസ്എസിലും വലിയ സ്വാധീനം
നേരത്തെ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദന് ആര്‍എസ്എസിലും വലിയ സ്വാധീനമുണ്ട്. ഇടക്കാലത്ത് പാര്‍ട്ടിയോട് അകന്ന അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ കുമ്മനം രാജശേഖരന് സംസ്ഥാന അധ്യക്ഷനായിരിക്കെ ശ്രമം നടന്നിരിന്നു.
ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പ്
പിപി മുകുന്ദന്റെ കടന്നുവരവില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ശബരിമല കേസില്‍പ്പെട്ട് ജയിലിലായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത്
ഇതോടെ അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതിനിടയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്ത് ബിജെപിയെ ആശങ്കയിലാഴ്ത്തി മത്സരിക്കുമെന്ന കാര്യം പിപി മുകുന്ദന് പ്രഖ്യാപിക്കുന്നത്.
കുമ്മനം എത്തിയതോടെ
എന്നാല്‍ വ്യക്തിപരമായും ഏറെ അടുപ്പമുള്ള കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ പിപി മുകുന്ദന് മത്സരത്തില്‍ നിന്ന് പിന്നോട്ടുപോവുകയാണെന്നാണ് സൂചന. തിരുവനന്തപുരത്ത് വിജയസാധ്യത കുമ്മനം രാജശേഖരനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ശക്തമായ മത്സരം
അതേസമയം ശശി തരൂരിനോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കുമ്മനത്തിന് കഴിയുമെന്നാണ് ബിജെപി പ്രവര്‍ത്തകരും നേതൃത്വവും പ്രതീക്ഷിക്കുന്നത്. ആദ്യമേ കുമ്മനത്തിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവർണർ സ്ഥാനമായിരുന്നു.
തിരിച്ചു വിളിച്ചത്
എന്നാല്‍ ഏറ്റവും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ ആര്‍എസ്എസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എല്ലാം പാര്‍ട്ടികള്‍ക്കിടയിലും ധാരണയായി. സിപിഐയിലെ സി ദിവാകരനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും.