പത്മാവത് റിലീസ്: വിവാദ ബിജപി നേതാവ് വീട്ടുതടങ്കലിൽ, കര്‍ണിസേന പ്രതിഷേധത്തിനിടെ ചിത്രം തിയേറ്ററിൽ
പട്ന: ബോളിവുഡ് ചിത്രം പദ്മാവതിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ ബിജെപി നേതാവ് വീട്ടുതടങ്കലില്‍. ഹരിയാണ ബിജെപി മീഡിയ കോ ഓർഡിനേറ്റർ സൂരജ് പാല്‍ അമുവിനെയാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്. വ്യാഴഴ്ച ഹരിയാണയിലെ 33 തിയേറ്റററുകളില്‍ സഞ്ജയ് ലീലാ ബെൻസാലിയുടെ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വീട്ടുതടങ്കൽ. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന ദീപിക പദുകോണിന്റെ ശിരസ് ഛേദിക്കുന്നവർക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ നേതാവ് കൂടിയാണ് സൂരജ് പാൽ അമു.
സഞ്ജയ് ലീലാ ബെൻസാലിയുടെ ചിത്രത്തിനെതിരെ രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ആയിട്ടുള്ളത്. ഉത്തരേന്ത്യയിൽ രജ്പുത് കർണി സേനയാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെ നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളത്.
സൂരജ് പാല്‍ അമു വീട്ടുതടങ്കലില്‍
പത്മാവത് റിലീസുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഹരിയാണ മീഡിയ കോഓര്‍ഡിനേറ്റര്‍ സൂരജ് പാല്‍ അമുവിനെ പോലീസ് തടങ്കലിൽ പാര്‍പ്പിച്ചിട്ടുണ്ട്. സിആർപിസി 107/51 1 വകുപ്പ് അനുസരിച്ചാണ് അമുവിനെ തടങ്കലിലാക്കിയിട്ടുള്ളത്. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന ദീപിക പദുകോണിന്റെ ശിരസ് ഛേദിക്കുന്നവർക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ നേതാവ് കൂടിയാണ് സൂരജ് പാൽ അമു.
കരുതൽ മാത്രമെന്ന് പോലീസ്
ബിജെപി നേതാവ് സൂരജ് പാൽ അമുവിനെ വീട്ടുതടങ്കലില്‍ പാർപ്പിച്ചതായും ഗുരുഗ്രാം എംജി റോഡിലെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുമതിയില്ലെന്നും ഹരിയാണ ഡിജിപി ബിസ് സന്ധു സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം പ്രശ്നങ്ങളില്ലാതെ നടക്കുന്നതിന് വേണ്ടിയാണ് ഈ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഡിജിപിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാണയിലും രാജസ്ഥാനിലും
ഹരിയാണയിൽ 33 തിയറ്ററുകളിലാണ് പത്മാവത് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗർ, ആഗ്ര, മുഗള്‍സരായ്, ലഖ്നൊ, എന്നിവിടങ്ങളിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലും സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗുഡ്ഗാവില്‍ പ്രതിഷേധവും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 പേരാണ് ഇതിതനകം തന്നെ അറസ്റ്റിലായിട്ടുള്ളത്. കുരുക്ഷേത്രയിൽ മാളും വാഹനങ്ങളും അടിച്ച് തകര്‍ത്ത സംഭവത്തിലും രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എട്ട് പേരും അറസ്റ്റിലായിരുന്നു.
രണ്‍വീറിനും ബെന്‍സാലിക്കും പിന്നെ ദീപികയ്ക്കും
ചിത്രത്തിനെതിരെ നേരത്തെ രംഗത്തെത്തിയ ബിജെപി നേതാവ് സൂരജ് പാല്‍ അമു ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്‍റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡിനേറ്ററാണ് സൂരജ് പാല്‍. രണ്‍വീറിന്‍റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്‍റെ പരസ്യ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.