ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയും; തലവെട്ടുന്നവർക്ക് 5 ലക്ഷം പാരിതോഷികം, സുരക്ഷ ശക്തമാക്കി!
Recommended Video

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന് വൻ സുരക്ഷയൊരുക്കി മുംബൈ പോലീസ്. സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീ രാജ്പുത് കർമി സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദീപികയ്ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്. നടിയുടെ വീടിനവു മുന്നിലും മുംബൈയിലെ ഓഫീസിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നായിരുന്നു കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി.
Security tightened at Deepika Padukone's residence in #Mumbai #Padmavati pic.twitter.com/v0MZeDZ1FU
— ANI (@ANI) November 17, 2017
ശ്രീ രജ്പുത് കർമി സേനയുടെ ഭീഷണിക്ക് പിന്നാലെ ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരിക്കുന്നത്. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രദർശിപ്പിക്കാൻ കോടതിയുടെ അനുമതി
ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞ സുപ്രീം കോടതി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പായി എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. എന്നാൽ ചിത്രം നിരോധിച്ചില്ലെങ്കിൽ നടി ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നാണ് ഭീഷണി. ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടിക്ക് സുരക്ഷ നൽകിയിരിക്കുന്നതെന്ന് പോലീസ് ജോയിന്റ് കമ്മീഷണർ ദേവൻ ഭാരതി പറഞ്ഞു.

ഭീഷണി ചില അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ
ചിത്രീകരണ വേളയിൽ തന്നെ വിവാദമായി തീർന്ന സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം ‘പദ്മാവതി' ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പദ്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിനെതിരെ യോഗി ആദിത്യനാഥും
സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസർക്കാരിനു കത്തയച്ചു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനു പ്രവേശനാനുമതി നൽകുന്നതിനു മുൻപ് അതിലെ ചരിത്രപരമായ വസ്തുതകൾ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറഞ്ഞു.

പുന:പരിശോധിക്കണമെന്ന് കോൺഗ്രസും
പദ്മാവതി സിനിമയില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും താന്‍ ചിത്രം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആർപിഎൻ സിങ് പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങളില്‍ കുരുങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പദ്മാവതി' യെ കുറിച്ച് വെറുതെ അഭിപ്രായം പറയാനില്ലെന്ന് നടിയും ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗവുമായ വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. പദ്മാവതിയെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും അറിയാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് വിദ്യ പറയുന്നത്. വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ‘തുമ്ഹാരി സുലു' ഈ മാസമാണ് തിയേറ്ററുകളില്‍ എത്തുന്നത്. തുമ്ഹാരി സുലുവിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലായതിനാല്‍ പദ്മാവതിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പത്മാവതിയെതക്കുറിച്ച് ഒരു കമന്റ് പറയുവാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും വിദ്യ വ്യക്തമാക്കി.

സിനിമയ്ക്ക് പിറകിൽ ഗൂഡാലോചന, വിദേശ ഫണ്ട്
പദ്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു. ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യൻ സ്വാമി സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. യുപിഎ ഭരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഇത്തരം ചിത്രങ്ങൾ കൂടുതലായി നിർമ്മാണം തുടങ്ങിയത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications