'കട്ട് 'പറഞ്ഞ് വിവാദത്തിലായ നിഹലാനിയെ സർക്കാർ 'കട്ട്' ചെയ്തു!! പ്രസൂൺ ജോഷി സെൻസർ ബോർഡ് അധ്യക്ഷൻ!!
നിഹലാനി സെൻസർ ബോർഡ് കുത്തകയാക്കി വച്ചിരുന്നതായി സെൻസർ ബോർഡിലെ മറ്റ് അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പുറമെ ചിത്രങ്ങൾക്ക് അനാവശ്യ കട്ട് പറയുന്നതിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.
ദില്ലി: സെൻസർ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തു നിന്ന് പഹ് ലജ് നിഹലാനിയെ സർക്കാർ നീക്കി. പ്രമുഖ ഗാന രചയിതാവും കവിയുമായ പ്രസൂൺ ജോഷിയാണ് പുതിയ സെൻസർ ബോർഡ് അധ്യക്ഷൻ. തുടർച്ചയായ വിവദങ്ങളെ തുടർന്നാണ് നിഹലാനിയെ നീക്കിയത്. നടി വിദ്യാ ബാലനും ബോർഡിൽ അംഗമായി.
നിഹലാനി സെൻസർ ബോർഡ് കുത്തകയാക്കി വച്ചിരുന്നതായി സെൻസർ ബോർഡിലെ മറ്റ് അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പുറമെ ചിത്രങ്ങൾക്ക് അനാവശ്യ കട്ട് പറയുന്നതിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. മധൂർ ഭണ്ഡാർക്കർ ചിത്രം ഇന്ദു സർക്കാരിന് നിരവധി കട്ട് വിധിച്ചതും ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതുമാണ് ഏറ്റവും ഒടുവിലെ വിവാദം.
2015 ജനുവരി 19നാണ് പഹ് ലജ് നിഹലാനി സെൻസർ ബോർഡ് അധ്യക്ഷനായി സ്ഥാനമേറ്റത്. അന്നു മുതൽ വിവാദങ്ങളുടെ തോഴനായി. അശ്ലീലമെന്ന പേരിൽ ദൃശ്യങ്ങൾ ഒഴിവാക്കുന്നതടക്കം നിരവധി വിവാദങ്ങൾ ഇതിനോടകം ഉണ്ടായി. അമർത്യ സെന്നിന്റെ ഡോക്യുമെന്ററിയിൽ പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായി.
കഴിഞ്ഞ വർഷം ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിന് 89 കട്ട് വിധിച്ചത് ഏറെ വിവാദമായി. കൂടാതെ പഞ്ചാബിനെ കുറിച്ചുള്ള പരാമർശങ്ങളും ചിത്രത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടായിരുന്നു ചിത്രം തിയെറ്ററുകളിലെത്തിച്ചത്. വിവാദങ്ങൾ തുടർന്നതോടെയാണ് നിഹലാനിയെ നീക്കിയത്.
രണ്ട് തവണ ദേശീയ പുരസ്കാരവും 2015ൽ പദ്മശ്രീ പുരസ്കാരവും നേടിയ ഗാനരചയിതാവാണ് പ്രസൂൺ ജോഷി.