അതിർത്തി കടന്ന് വൻ ആയുധശേഖരം ഇന്ത്യയിലേക്ക്; പാടശേഖരത്ത് ഒളിപ്പിച്ച പാക് ഡ്രോൺ കണ്ടെടുത്തു
ദില്ലി: തീവ്രവാദികൾക്ക് ആയുധം എത്തിച്ച് നൽകാനായി ഉപയോഗിച്ചിരുന്ന ഒരു ഡ്രോൺ കൂടി അതിർത്തിയിൽ കണ്ടെത്തി. പഞ്ചാബിലെ അട്ടാരിയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പഞ്ചാബിലെ തരാൻ ജില്ലയിൽ നിന്നും നാല് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ഡ്രോൺ കണ്ടെത്തിയത്.
യന്ത്രത്തകരാർ മൂലം ഈ ഡ്രോണിന് പാകിസ്താനിലേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അട്ടാരി ബോർഡറിന് സമീപത്തുള്ള ഗ്രാമത്തിൽ ഡ്രോൺ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥനായ ബൽബീർ സിംഗ് വ്യക്തമാക്കി. ഗ്രാമത്തിലെ ഒരു പാടശേഖരത്തിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡ്രോൺ കണ്ടെത്തിയത്.

ജമ്മു കശ്മീരിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്ന തീവ്രവാദികൾക്കായി അതിർത്തി കടന്നെത്തിയ ഡ്രോണുകൾ എകെ 47ഉം ഗ്രേനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും അമൃത്സറിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എഴ് എട്ട് തവണ ഡ്രോണുകൾ വന്നിരുന്നതായാണ് വിവരം. സാറ്റ്ലൈറ്റ് ഫോണുകളും വയർലെസ് സെറ്റുകളും അടക്കമുള്ള വസ്തുക്കൾ ഡ്രോണുകൾ വഴി ഇന്ത്യയിലൽ എത്തിച്ചിരുന്നു. അതിവേഗത്തിൽ താഴ്ന്ന് പറക്കാൻ കഴിയുന്നവയാണ് ഈ ഡ്രോണുകൾ. അതുകൊണ്ട് തന്നെ സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞുമാറാനാകും.
നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദിലെ 4 ഭീകരരെ തരൺ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് വൻ ആയുധശേഖരവും 10 ലക്ഷം രൂപയുടെ വ്യാജ കറൻസിയും പിടിച്ചെടുത്തിരുന്നു. പകുതി കത്തിയ നിലയിൽ മറ്റൊരു ഡ്രോൺ പോലീസ് സംഘം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. യന്ത്രത്തകരാർ മൂലം തിരികെ പറക്കാൻ കഴിയാതെ വന്നതോടെ തീവ്രവാദികൾ ഇത് കത്തിച്ച് കളയാൻ ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications