പാക് യുദ്ധവിമാനങ്ങൾ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം എത്തിയതായി റിപ്പോർട്ട്; സൈനിക ആസ്ഥാനവും
ദില്ലി: പാക് യുദ്ധ വിമാനങ്ങൾ നിയന്ത്രണ രേഖ പിന്നിട്ട് വൈഷ്ണോ ദേവി ക്ഷേത്രത്തിനും ഉദ്ദംപൂരിലെ സൈനിക ആസ്ഥാനത്തിനും സമീപത്തായി എത്തിയിരുന്നതായി റിപ്പോർട്ട്. പുൽവാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 27നാണ് പാക് യുദ്ധ വിമാനങ്ങൾ നിയന്ത്രണ രേഖ ലംഘിച്ചത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്ടറിലാണ് പാക് യുദ്ധ വിമാനങ്ങൾ നിയന്ത്രണരേഖ ലംഘിച്ച് പറന്നത്. എന്നാൽ പാക് യുദ്ധ വിമാനത്തെ തുരത്തിയോടിച്ചെന്ന് സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു. ഒരു പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ചിടുകയും ചെയ്തിരുന്നു.
നിയന്ത്രണ രേഖയിൽ നിന്നും ഏറെ അകലെ രസായ് ജില്ലയിലെ ചില പ്രദേശങ്ങളാണ് പാക് യുദ്ധ വിമാനങ്ങൾ ലക്ഷ്യം വച്ചതെന്ന് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനത്ത് നിന്നും റോഡ് മാർഗം 65 കിലോമീറ്ററാണ് രേസായ് ജില്ലയിലേക്കുള്ളത്. രേസായി ജില്ലയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ വൈഷ്ണോ മാതാ ക്ഷേത്രം.
ഈ പ്രദേശത്തെ ചിലയിടങ്ങളിൽ പാക് സേന ബോംബുകൾ വരർഷിച്ചിരുന്നെങ്കിലും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലായതിനാൽ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. പ്രദേശത്തെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്സ്, ആയുധ സംഭരണശാല, ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സ് എന്നിവ പാക് യുദ്ധവിമാനങ്ങൾ ലക്ഷ്യം വച്ചിരുന്നുന്നു എന്നാണ് കരുതുന്നത്. പാക് യുദ്ധവിമാനങ്ങൾക്ക് നേരെ നടന്ന പ്രതിരോധത്തിനിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ പാകിസ്താന്റ കസ്റ്റഡിയിൽ ആകുന്നത്.