ഓൺലൈനിലൂടെ യുപിക്കാരനെ പ്രണയിച്ച് ഇന്ത്യയിലെത്തി; വിസയില്ലാതെ തങ്ങിയ പാക് യുവതിയെ മടക്കി അയച്ചു
ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് മുലായം സിംഗിനെ ഇവർ പരിചയപ്പെട്ടത്. തുടർന്ന് നേപ്പാൾ അതിർത്തി വഴി പെൺകുട്ടി നവംബറിലാണ് ബംഗളൂരുവിൽ എത്തിയത്

ബെംഗളൂരു: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത 19കാരിയെ പാകിസ്ഥാനിലേക്ക് തിരികെ അയച്ചു. ഇഖ്റ ജീവാനിയെന്ന പെൺകുട്ടിയെ ആണ് വിസയില്ലാത്തതിനാൽ മടക്കി അയച്ചത്. യുപി സ്വദേശിയായ മുലായം സിംഗ് എന്ന യുവാവിനൊപ്പമായിരുന്നു ഇവർ കഴിഞ്ഞത്.
ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് മുലായം സിംഗിനെ ഇവർ പരിചയപ്പെട്ടത്. തുടർന്ന് നേപ്പാൾ അതിർത്തി വഴി പെൺകുട്ടി നവംബറിലാണ് ബംഗളൂരുവിൽ എത്തിയത്. ഇവിടെയായിരുന്നു മുലായം സിംഗ് താമസിച്ചിരുന്നത്. ഇയാൾ ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. ഇതിനിടയിൽ പെൺകുട്ടി പാകിസ്ഥാനിലുള്ള തന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇതോടെ ഇൻറലിജെൻസ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. ഇവർ ബംഗളൂരു പോലീസിന് വിവരം കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബെല്ലന്തൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂവുടമ ഗോവിന്ദ് റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് പോലീസ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്‌ആർആർഒ) വിവരം അറിയിക്കുകയും ഇഖ്‌റയെ സ്ത്രീകൾക്കായുള്ള സർക്കാരിന്റെ റിമാൻഡ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.പെൺകുട്ടിയുടെ പേര് രമാ യാദവ് എന്ന് മാറ്റി ആധാർ കാർഡ് എടുപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.തുടർന്ന് പാസ്പോർട്ടിന് അപേക്ഷിച്ചിരുന്നത്രേ.
അതേസമയം രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഞായറാഴ്ച വാഗാ അതിർത്തിയിൽ വെച്ച് പെൺകുട്ടിയെ ക് സൈന്യത്തിന് കൈമാറി. ബംഗളൂരു പോലീസിന്റെ പ്രത്യേക സംഘമാണ് പെൺകുട്ടിയെ കൈമാറിയത്.












Click it and Unblock the Notifications