വെള്ളിത്തിരയിൽ തിളങ്ങിയ നടിക്ക് ദയനീയ അന്ത്യം! മകൻ തല്ലിച്ചതച്ചു, പട്ടിണിക്കിട്ടു, ഉപേക്ഷിച്ചു!
മുംബൈ: ഒരുകാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന നടീനടന്മാരില്‍ പലരുടേയും പില്‍ക്കാല ജീവിതവും അവസാന നാളുകളും ദുരിതം നിറഞ്ഞതായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവില്‍ കിടന്ന് പോലും മരിക്കേണ്ടി വന്നവരുണ്ട്. രോഗം ബാധിച്ചും നോക്കാന്‍ ആളില്ലാതെയും വൃദ്ധസദനങ്ങളില്‍ ജീവിതം തള്ളി നീക്കുന്നവരുണ്ട്.
തിളങ്ങി നിന്നിരുന്ന കാലത്ത് പണവും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമുണ്ടായിരുന്നവര്‍ പ്രതാപം നഷ്ടപ്പെടുന്ന കാലത്ത് ദുരിതജീവിതം നയിക്കുന്നത് സിനിമാ രംഗത്ത് പുതിയ കാഴ്ചയേ അല്ല. നൂറോളം സിനിമകളില്‍ വേഷമിട്ട നടി ഗീത കപൂറിന്റെ മരണവും അത്തരമൊരു ദുരന്തമാണ്.
അനാഥയായി മരണം
ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ബോളിവുഡിയെ ഒരുകാലത്തെ പ്രിയപ്പെട്ട നടി ഗീതാ കപൂറിന്റെ മരണം സംഭവിച്ചത്. 67 വയസ്സായിരുന്നു മരിക്കുമ്പോള്‍ ഗീത കപൂറിന്റെ പ്രായം. മഹാരാഷ്ട്രയിലെ അന്ധേരിയിലെ ജീവന്‍ ആശ എന്ന വൃദ്ധസദനത്തിലാണ് ഗീത കപൂര്‍ അവസാനകാലത്തുണ്ടായിരുന്നത്. മരിക്കുമ്പോള്‍ ഗീതയ്‌ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. പണവും പ്രശസ്തിയുമുള്ള രണ്ട് മക്കളുണ്ടായിട്ടും ഗീത കപൂറിന് വൃദ്ധസദനത്തില്‍ അനാഥയായി മരിക്കേണ്ടി വന്നു.
ഒരു വർഷം മുൻപ് ഉപേക്ഷിച്ചു
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എസ്ആര്‍വി ആശുപത്രിയിലണ് ഗീത കപൂറിനെ പ്രവേശിപ്പിച്ചിരുന്നത്. സാധാരണ മരണമാണ് എന്ന് സിനിമാ നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് പറയുന്നു. സിബിഎഫ്‌സി അംഗം കൂടിയായ അശോക് പണ്ഡിറ്റും സംവിധായകന്‍ രമേഷ് ദൗരാനിയുമാണ് അവസാനകാലത്ത് ഗീത കപൂറിന് തുണയായി ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഗീത കപൂറിനെ മക്കള്‍ ഉപേക്ഷിച്ചത്.
മകനും മകൾക്കും വേണ്ട
രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് മകനും നൃത്തസംവിധായകനുമായ രാജ കപൂര്‍ അമ്മയെ എസ്ആര്‍വി ആശുപത്രിയില്‍ എത്തിച്ചത്. എടിഎമ്മില്‍ നിന്നും പണം എടുക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയ രാജയെ പിന്നെ ഗീത കപൂര്‍ കണ്ടിട്ടില്ല. എയര്‍ഹോസ്റ്റസായ മകള്‍ ഗീതയും അമ്മയെ തേടി വന്നില്ല. ഗീത കപൂറിന്റെ ദയനീയാവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അശോക് പണ്ഡിറ്റും രമേഷ് ദൗരാനിയും ആശുപത്രിയില്‍ എത്തുന്നത്.
പ്രതികരിക്കാതെ മക്കൾ
പഴയകാല നടിയായ ഗീതയാണ് ആ സ്ത്രീയെന്ന് നേരിട്ട് കണ്ടപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് മനസ്സിലായത് പോലും. ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ടി ചെലവായ പണം ഇവര്‍ അടച്ച്. ഒന്നരലക്ഷത്തോളം രൂപയായിരുന്നു ആശുപത്രി ബില്‍. മക്കളായ രാജ കപൂറിനേയും പൂജയേയും ബന്ധപ്പെടാന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു.
പോലീസിൽ പരാതി
അമ്മയുടെ ബാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതിരുന്ന രാജ വീട് മാറിപ്പോയി. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അശോക് പണ്ഡിറ്റും രമേഷ് ദൗരാനിയും പോലീസില്‍ പരാതി നല്‍കി. അമ്മയെ ഉപേക്ഷിച്ച് പോയ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ രണ്ട് മക്കളേയും കണ്ടെത്താന്‍ പോലീസിനും സാധിച്ചില്ല.
മക്കളെ കാത്തിരുന്നു
ഇതോടെയാണ് എസ്ആര്‍വി ആശുപത്രിയില്‍ നിന്നും ഗീത കപൂറിനെ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഒരു വര്‍ഷത്തോളം വൃദ്ധസദനത്തില്‍ കഴിഞ്ഞപ്പോഴും മക്കള്‍ തന്നെ കാണാന്‍ വരുമെന്ന് ഗീതയ്ക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. തന്നെ അവര്‍ തിരികെ വീട്ടില്‍ കൊണ്ടുപോകുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഒന്നും സംഭവിച്ചില്ല. മരണം വരെ അശോക് പണ്ഡിറ്റും രമേഷുമാണ് ഗീത കപൂറിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
കൂട്ടിന് രണ്ട് പേർ
ഗീത കപൂറിന്റെ മരണവിവരം ട്വിറ്ററിലൂടെ അശോക് പണ്ഡിറ്റ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഗീത കപൂറിനെ രക്ഷിക്കാനാവുന്നതെല്ലാം ചെയ്തിരുന്നുവെന്നും എന്നാലവര്‍ ജീവന്‍ വെടിഞ്ഞുവെന്നും അശോക് പണ്ഡിറ്റ് പറയുന്നു. ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്നിട്ടും ആരും അവരെ കാണാന്‍ വന്നിരുന്നില്ല. അവരെ സന്തോഷവതിയാക്കാന്‍ കഴിഞ്ഞ ശനിയാഴ്ച വൃദ്ധസദനത്തില്‍ വലിയൊരു വിരുന്ന് ഒരുക്കിയിരുന്നു.
അവസാനത്തെ ആഗ്രഹം
അന്നവര്‍ സന്തോഷവതിയായിരുന്നു. ഉള്ളില്‍ എന്നാല്‍ അവര്‍ ഏറെ ദുഖിതയായിരുന്നു. അവസാന നിമിഷം മക്കളെ ഒരുനോക്ക് കാണണം എന്നവര്‍ ആഗ്രഹിച്ചിരുന്നു. ആ വിഷമമാണ് അവരുടെ ജീവന്‍ വേഗത്തിലെടുക്കാന്‍ കാരണമായതെന്നും അശോക് പണ്ഡിറ്റ് പറയുന്നു. മൃതദേഹം കാണാനെങ്കിലും മക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ സംസ്‌ക്കാരം രണ്ട് ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്.
മക്കളെ കാത്ത് മൃതദേഹം
രണ്ട് ദിവസം വിലെപാര്‍ലെയിലെ കൂപ്പര്‍ ആശുപത്രിയില്‍ ഗീത കപൂറിന്റെ മൃതദേഹം സൂക്ഷിക്കും. മക്കള്‍ വന്നില്ലെങ്കില്‍ സംസ്‌ക്കാരം നടത്തുമെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി. രാജ്കുമാര്‍ നായകനായ പക്കീസ എന്ന ചിത്രത്തിലൂടെയാണ് ഗീത കപൂര്‍ പ്രശസ്തയാവുന്നത്. രാജ്കപൂറിന്റെ രണ്ടാം ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍. പിന്നീട് റസിയ സുല്‍ത്താനിലെ വേഷം അടക്കം നൂറോളം ചിത്രങ്ങളില്‍ ഗീത കപൂര്‍ അഭിനയിച്ചു.
മർദ്ദനവും പട്ടിണിക്കിടലും
മകന്‍ ഗീത കപൂറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വൃദ്ധസദനത്തില്‍ പോകാന്‍ മടി കാണിച്ചതിന്റെ പേരില്‍ ഇയാള്‍ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. പട്ടിണിക്കിടുകയും പതിവായിരുന്നു. നാല് ദിവസത്തോളം ഭക്ഷണം കൊടുക്കാതിരിക്കുമായിരുന്നുവെന്ന് ഗീത പറഞ്ഞിരുന്നു. പിന്നീടാണ് മകന്‍ ഗീത കപൂറിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചത്.