ജമ്മുകശ്മീരിലേയ്ക്ക് ആയുധമെത്തിക്കുന്നത് പാക് സൈന്യം! തെളിവുകൾ അംബാസഡർക്ക്
ദില്ലി: ജമ്മുകശ്മീരിലെ ഭീകരര്‍ക്ക് ആയുധങ്ങൾ നൽകുന്നത് പാക് സൈന്യമെന്ന് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ ലഷ്കര്‍ ഇ ത്വയ്ബ ഭീകരർക്കും അഫ്ഗാനിസ്താനിലെ താലിബാനും ആയുധങ്ങള്‍ നല്‍ക്കുന്നത് പാക് സൈന്യമാണ് എന്നാണ് വെളിപ്പെടുത്തൽ. അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡറാണ് പാക് സൈന്യത്തിനെതിരെ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. തിങ്കളാഴ്ച കാബൂളിലെ അഫ്ഗാന്‍ മിലിട്ടറി അക്കാദമി ചാവേറുകള്‍ ആക്രമിച്ചതിന് പിന്നാലെയാണ് അഫ്ഗാൻ അംബാസഡർ രംഗത്തെത്തിയിട്ടുള്ളത്. അഞ്ച് പേര്‍ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തില്‍ പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
താലിബാൻ അക്രമികളില്‍ നിന്ന് കണ്ടെടുത്ത ആധുനിക ഉപകരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാക് സൈന്യത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. കാബൂളിലെ അഫ്ഗാന്‍ മിലിട്ടറി അക്കാദമി ആക്രമിച്ച ഭീകര്‍ ഉപയോഗിച്ച നൈറ്റ് വിഷൻ ഗോഗിള്‍സ് പൊതുജനങ്ങൾക്ക് വാങ്ങാന്‍ കഴിയുന്നതല്ലെന്നാണ് അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് ഇത് വാങ്ങിയ പാകിസ്താനാണ് അഫ്ഗാനിസ്താനിലെ താലിബാനും ജമ്മുകശ്മീരിലെ ലഷ്കര്‍ ത്വയ്ബയ്ക്കും ഇത് വിതരണം ചെയ്യുന്നതെന്നും മജീദ് ഖത്തർ ട്വീറ്റ് ചെയ്യുകയായിരുന്നു.
സ്പോണ്‍സർ പാകിസ്താൻ തന്നെ
അഫ്ഗാനിസ്താനിലേയും ജമ്മു കശ്മീരിലെയും ഭീകരവാദം സ്പോൺസർ ചെയ്യുന്നത് പാകിസ്താനും പാക് സൈന്യവുമാണെന്നും മജീദ് ഖത്തർ ആരോപിക്കുന്നുു. പാകിസ്താന്‍ ഭീകർക്ക് സുരക്ഷിത സ്വർഗ്ഗം സമ്മാനിക്കുന്നുവെന്ന് ആരോപിച്ച അമേരിക്ക നേരത്തെ രാജ്യത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയും വർഷങ്ങളായി നല്‍കിവന്നിരുന്ന സഹായധനം നിർത്തലാക്കുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന പാക് നിലപാടിനെയാണ് ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായി എതിർക്കുന്നത്.
നടപടി ആവശ്യപ്പെട്ട് യുഎസ്
പാകിസ്താന്‍ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ മോചിപ്പിച്ച നപടിയ്ക്കെതിരെ നേരത്തെയും അമേരിക്ക രംഗത്തെത്തിയിരുന്നു. എട്ട് മാസത്തോളം വീട്ടുതടങ്കലില്‍ പാർപ്പിച്ച ഹാഫിസ് സയീദിനെ കഴിഞ്ഞ നവംബറിലാണ് പാക് ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവോടെ മോചിപ്പിച്ചത്. ഇതോടെ സയീദിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഎസ് രംഗത്തെത്തിയിരുന്നു. ഇത് ചെവിക്കൊള്ളാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
എൻഐഎ കുറ്റപത്രം
ജനുവരി ആദ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി ഹാഫിസ് സയീദ്, ഹിസ്ബുള്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍ എന്നിവരുള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. വിഘടനവാദികൾ, പാക് ഭീകരർ എന്നിവരെ ഉപയോഗിച്ച് സൈന്യത്തിനെതിരെ കല്ലേറ് നടത്തുന്നതിനും കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും ഭീകരർ പണം നൽകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.
പാകിസ്താനോട്
ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം ട്രംപ് പാകിസ്താനുള്ള 1.15 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം മരവിപ്പിക്കുകയും ചെയ്തിരുന്നു.