നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റർ: പാകിസ്താൻ ചട്ടം ലംഘിച്ചു!
ദില്ലി: പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത്. ജമ്മു കശ്മീരീലെ പൂഞ്ച് സെക്ടറിൽ നിയന്ത്രണരേഖയിൽ നിന്ന് 300 മീറ്ററിനുള്ളിലാണ് പാക് ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരു ഭാഗത്തുനിന്നും വെടിവെയ്പോ പ്രകോപനങ്ങളോ ഉണ്ടായിട്ടില്ല. നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്ററിനുള്ളിൽ റോട്ടറി വിംഗ് എയർക്രാഫ്റ്റും പത്ത് കിലോമീറ്ററിനുള്ളിൽ ചിറകുള്ള എയർക്രാഫ്റ്റോ പ്രവേശിക്കരുതെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചട്ടത്തിൽ പറയുന്നത്.
പാക് ഹെലികോപ്റ്റർ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയ സംഭവം ചട്ടലംഘനമല്ലെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ധാരണയാണ് ലംഘിച്ചിട്ടുള്ളതെന്നുമാണ് ഇന്ത്യന്‍ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രദേശത്ത് മൂന്ന് ഹെലികോപ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിയന്ത്രണ രേഖയിൽ നിന്ന് 300 മീറ്റർ പരിധിയില്‍ പ്രവേശിച്ചത് ഒരു ഹെലികോപ്റ്റര്‍ മാത്രമാണെന്നും കശ്മീരിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഹെലികോപ്റ്റർ അതിർത്തി കടന്നിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 12 സൈനികരുൾപ്പെടെ 21 പേരാണ് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 75ഓളം പേർക്ക് 2018ൽ മാത്രം പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ ഏറെപ്പേരും സാധാരണക്കാരാണ്.