ഇന്ത്യയുടെ സുഖോയ് വിമാനം വെടിവെച്ചിട്ടെന്ന് പാകിസ്താൻ, അന്തർവാഹിനിയെ തുരത്തി, നിഷേധിച്ച് ഇന്ത്യ
ദില്ലി: ബലാക്കോട്ട് മിന്നലാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ബലാക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യ ആക്രമിച്ച് തകര്‍ത്തെന്ന് അവകാശപ്പെടുന്ന ജെയ്‌ഷെ മുഹമ്മദ് കേന്ദ്രം അവിടെ തന്നെയുണ്ടെന്ന് കാണിക്കുന്ന റഡാര്‍ ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നു.
അതിനിടെ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ കുന്തമുനയായ സുഖോയ് വിമാനം വെടിവെച്ച് വീഴ്ത്തി എന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. മാത്രമല്ല പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ അന്തര്‍വാഹിനിയെ തുരത്തിയെന്നും പാകിസ്താന്‍ അവകാശപ്പെടുന്നുണ്ട്.
പാക് വിമാനങ്ങളെ തുരത്തി
ബലാക്കോട്ട് മിന്നാലാക്രമണത്തിന് പിന്നാലെ നിയന്ത്രണ രേഖ ലംഘിച്ച് പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനങ്ങളായ മിഗ് 21, സുഖോയ് 30 വിമാനങ്ങള്‍ ഉപയോഗിച്ച് പാക് വിമാനങ്ങളെ ഇന്ത്യ തുരത്തി.
എഫ് 16നെ വീഴ്ത്തി
അതിനിടെ അഭിനന്ദന്‍ വര്‍ധമാന്റെ മിഗ് 21 വിമാനം പാകിസ്താന്റെ ഒരു എഫ് 16 വിമാനത്തെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. പാകിസ്താന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അഭിനന്ദന്റെ വിമാനം തകരുകയും ചെയ്തിരുന്നു. അദ്ദേഹം പാകിസ്താനില്‍ അകപ്പെടുകയുമുണ്ടായി.
സുഖോയ് വീഴ്ത്തിയെന്ന് പാകിസ്താൻ
അതിനിടെ ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തി എന്ന അവകാശവാദവുമായി പാകിസ്താന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പാക് യുദ്ധവിമാനങ്ങളുടെ കടന്ന് വരവ് നിരീക്ഷിക്കുക എന്നതാണ് സുഖോയ് 30 വിമാനങ്ങളുടെ ജോലി.
എഫ് 16നെക്കാൾ മികച്ചത്
റഷ്യന്‍ നിര്‍മ്മിത വിമാനങ്ങളായ സുഖോയ് ഏറെ ദൂരം സഞ്ചരിച്ച് എവിടെയും ബോംബിടാന്‍ ശേഷിയുളളവയാണ്. പാകിസ്താന്റെ പക്കലുളള അമേരിക്കന്‍ നിര്‍മ്മിത വിമാനമായ എഫ് 16നേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയുടെ സുഖോയ് 30.
ജാള്യത മറയ്ക്കാൻ
പാക് വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ സുഖോയ് വിമാനത്തെ വെടിവെച്ചിട്ടു എന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാല്‍ പാക് വിമാനത്തെ ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ ജാള്യത മറയ്ക്കാനാണ് ഈ അവകാശവാദം എന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
സുരക്ഷിതമായി തിരിച്ചെത്തി
മാത്രമല്ല ദൗത്യം പൂര്‍ത്തിയാക്കി സുഖോയ് വിമാനം സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട് എന്നും ഇന്ത്യ വ്യക്തമാക്കുന്നു. അതിനിടെ പാക് സമുദ്രാതിര്‍ത്തി കടന്നെത്തിയ ഇന്ത്യയുടെ അന്തര്‍വാഹിനിയെ തുരത്തിയോടിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പാകിസ്താനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ നേവി പുറത്ത് വിട്ടത്
ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലിനെ തുരത്തുന്ന വീഡിയോ എന്ന പേരില്‍ പാകിസ്താന്‍ നേവി തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ തിരികെ പോയി എന്നും പാക് നേവി വാദം ഉയര്‍ത്തുന്നു. ഈ വീഡിയോ പാക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇത് നുണപ്രചാരണം
മാത്രമല്ല പാക് മാധ്യമങ്ങളും ഈ വീഡിയോ ഉപയോഗിച്ച് വ്യാപകമായി വാര്‍ത്തകളും നല്‍കി. എന്നാല്‍ പാകിസ്താന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു. ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് പാകിസ്താന്‍ നുണപ്രചാരണം അഴിച്ച് വിട്ടിരിക്കുകയാണ് എന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്.
വീഡിയോ വ്യാജം
ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ സമുദ്രത്തിലെ അധികാര പരിധിയില്‍ തന്നെയായിരുന്നുവെന്നും അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ വ്യോമസേന പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോ വ്യാജമാണ് എന്നും ഇന്ത്യ ആരോപിച്ചു.
2016ലെ വീഡിയോ
ഈ വീഡിയോ 2016ലേതാണ് എന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2016ലും ഇന്ത്യ പാക് സമുദ്രാതിര്‍ത്തി ഭേദിച്ചുവെന്നും മുങ്ങിക്കപ്പലിനെ തുരത്തിയെന്നും അവകാശപ്പെട്ട് ഇതേ വീഡിയോ പ്രചരിപ്പിച്ചിരുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വീഡിയോയ്ക്ക് പുറത്തുളള ഗ്രാഫിക് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹോട്ട് സീറ്റായ കോട്ടയത്ത് ആരും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിയുമായി സിപിഎം, പുതുമുഖം സിന്ധുമോൾ!