ബാലക്കോട്ടില്‍ നിന്ന് മാറ്റിയത് 35 മൃതദേഹങ്ങള്‍, പാകിസ്താന് ആക്രമണത്തെ മറച്ചുവെച്ചത് ഇങ്ങനെ
ഇസ്ലാമാബാദ്: ഇന്ത്യ ബാലക്കോട്ടില്‍ ആക്രമണം നടത്തിയില്ലെന്ന പാകിസ്താന്റെ വാദങ്ങള്‍ ദൃക്സാക്ഷി മൊഴിയോടെ തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ പാകിസ്താന് ഇത് മറച്ചുവെച്ച രീതികളും പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളെ പരമാവധി അകറ്റി നിര്‍ത്തി കൊണ്ടുള്ള രീതിയാണ് ഇവര്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തുക എന്ന തന്ത്രമാണ് ഇവിടെ പുറത്തെടുത്തത്.
35 മൃതദേഹങ്ങള്‍ വരെ ഇവിടെ നിന്ന് മാറ്റുന്നത് കണ്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ദൃക്സാക്ഷികളുടെ വിവരം പാകിസ്താന് പുതിയ തലവേദനയാണ്. അതേസമയം മസൂദ് അസ്ഹറിന്റെ കുടുംബവും ആക്രമണം നടന്നെന്നാണ് സ്ഥിരീകരിക്കുന്നത്. ഇതോടെ വനമേഖലയ്ക്കെതിരെ തീവ്രവാദം നടത്തിയെന്ന പാകിസ്താന്റെ വാദവും പൊളിയുകയാണ്. മൃതദേഹങ്ങള്‍ എങ്ങോട്ടാണ് മാറ്റിയതെന്ന് പാകിസ്താന് മറുപടി പറയേണ്ടി വരും.
35 മൃതദേഹങ്ങള്‍
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാകിസ്താന് 35 മൃതദേഹങ്ങള്‍ ഇവിടെ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. ഒരു താല്‍ക്കാലിക ക്യാമ്പില്‍ കിടന്നുറങ്ങുകയായിരുന്ന 12 ഭീകരരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവരില്‍ പലരും പാകിസ്താന് സൈന്യത്തിന്റെ ഭാഗമായവരാണ്.
ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തല്‍
ദൃക്സാക്ഷികളില്‍ പലരെയും പാകിസ്താന് സൈന്യം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ എന്തെങ്കിലും പറഞ്ഞാല്‍ കേസില്‍ കുടുക്കി ജയിലിലാക്കാന്‍ വരെ സൈന്യത്തിന് സാധിക്കും. ആക്രമണത്തിന് പിന്നാലെ പ്രാദേശിക ഭരണകൂടം ഒന്നാകെ ബാലക്കോട്ടിലെത്തിയിരുന്നു. എന്നാല്‍ ഇതിനുള്ളില്‍ തന്നെ മേഖല ഒന്നാകെ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പോലീസിന് പോലും അനുമതി ഇല്ലായിരുന്നു ഇവിടേക്ക് പ്രവേശിക്കാന്‍.
ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം
ആക്രമണം നടന്ന ബാലക്കോട്ടില്‍ എത്തിയ ഡോക്ടര്‍മാര്‍ക്കു മെഡിക്കല്‍ സ്റ്റാഫംഗങ്ങള്‍ക്കും വരെ കര്‍ശന നിയന്ത്രണമാണ് സൈന്യം ഏര്‍പ്പെടുത്തിയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഒരു ദൃശ്യം പോലും പുറത്തുപോവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് വലിയ തിരിച്ചടിയാവും. കേണല്‍ സലീം, മുഫ്തി മോയീന്‍, ഉസ്മാന് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. സലീം മുന്‍ പാകിസ്താന് സൈന്യത്തിലായിരുന്നു. കേണല്‍ സരാര്‍ സാക്രിക്ക് പരിക്കേറ്റിരുന്നു.
മാധ്യമങ്ങള്‍ നിയന്ത്രണം
വിദേശത്ത് നിന്നുള്ള ഒരു മാധ്യമത്തെ പോലും ഇവിടേക്ക് കയറാന്‍ സൈന്യം അനുവദിച്ചില്ല. സൈന്യം അനുമതി നല്കിയ സ്ഥലത്ത് മാത്രമാണ് ഇവര്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ഇതുവഴി മേഖല സുരക്ഷിതമാണെന്നും, സാധാരണക്കാര്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വരുത്തി തീര്‍ക്കാന്‍ പാകിസ്താന് സാധിച്ചു. എന്നാല്‍ നാല് കെട്ടിടങ്ങള്‍ തകര്‍ന്നെന്നും ഇതില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടെന്നും റോ പറയുന്നു.
സത്യാവസ്ഥ എന്ത്
പാകിസ്താന് വിഷയം മൂടിവെക്കാന്‍ കഷ്ടപ്പെട്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഓസ്ട്രേലിയന്‍ ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയുടെ വ്യോമാക്രമണത്തിന് തെളിവില്ലെന്നാണ്. ഉപഗ്രഹ ചിത്രങ്ങള്‍ അത് തെളിയിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ ജെയ്ഷെ ക്യാമ്പ് ഇവിടെ ഉണ്ടായിരുന്നുവെന്നും അത് തകര്‍ത്തെന്നും ഉറപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് തന്നെയാണ് സത്യം ഉള്ളത്.
പാകിസ്താൻ പറയുന്നത് പച്ച നുണ, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവുണ്ട്, റഡാർ ചിത്രങ്ങൾ