പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ; ഇന്ത്യയുടെ ആവശ്യം നിരസിച്ചു
ഇസ്ലാമാബാദ്: പാക് വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വിമാനം കടന്നുപോകാൻ അനുവദിക്കില്ലെന്ന് പാകിസ്താൻ. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനായാണ് ഇന്ത്യ പാക് വ്യോമപാതയിലൂടെ വിമാനം കടന്നുപോകാൻ അനുമതി തേടിയത്. എന്നാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാക് വിദേശകാര്യവകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. കശ്മീരിലെ ഇന്ത്യൻ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് പാകിസ്താന്റെ വിശദീകരണം. ഇതോടെ പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുക.
ഇതോടെ 45 മുതൽ 50 മിനിറ്റുവരെ അധികം യാത്രചെയ്യേണ്ടി വരും. നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യൂറോപ് പര്യടനത്തിനും പാകിസ്താൻ വ്യോമപാത നിഷേധിച്ചിരുന്നു. ഇന്ത്യ ശക്തമായ ഭാഷയിൽ ഇതിനെ അപലപിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ തിരിച്ചടിക്ക് പിന്നാലെയാണ് പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിക്ക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ പാകിസ്താന്റെ അനുമതി തേടുകയും പാകിസ്താൻ അനുമതി നൽകുകയും ആയിരുന്നു. പാക് വ്യോമപാതയിലൂടെ യാത്ര ചെയ്താണ് അന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്.
സെപ്റ്റംബർ 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം അടച്ച വ്യോമപാത 138 ദിവസങ്ങൾക്ക് ശേഷം തുറന്നെങ്കിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ വ്യോമപാത വീണ്ടും അടയ്ക്കുകയായിരുന്നു.












Click it and Unblock the Notifications