കശ്മീരിൽ നിഷ്‌ക്രിയമായാല്‍ ഇന്ത്യ-പാക് യുദ്ധം; വീണ്ടും ഇമ്രാന്‍ ഖാൻ... ഇത്തവണ ന്യൂയോർക്ക് ടൈംസിൽ
ദില്ലി/ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വീണ്ടും ഭീഷണിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആണ് ഇമ്രാന്‍ ഖാന്റെ ഭീഷണി.
യുദ്ധത്തിനൊരുങ്ങി പാകിസ്താൻ? രാത്രിയിൽ 'ഗസ്‌നവി'യുടെ പരീക്ഷണം... മന്ത്രിയുടെ പ്രവചനവും പിന്നെ...
ലോകരാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ നിഷ്‌ക്രിയത പാലിച്ചാല്‍ അത് സൈനിക നടപടിയിലേ അവസാനിക്കൂ എന്നാണ് ഇമ്രാന്‍ ഖാന്റെ ഭീഷണി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ അതി ശക്തമായാണ് ഇമ്രാന്‍ ഖാന്‍ നേരത്തേയും പ്രതികരിച്ചിരുന്നത്.
ഇതിനിടെയാണ് പാകിസ്താന്‍ മറ്റൊരു നീക്കവും നടത്തിയിരിക്കുന്നത്. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി പറയുന്നത്. പരസ്പര വിരുദ്ധമായ ഇക്കാര്യങ്ങള്‍ എന്തിന്റെ സൂചനയാണ് എന്ന രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ലോകം അവഗണിച്ചാല്‍
കശ്മീര്‍ വിഷയം ലോകം അവഗണിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്നാണ് ഇമ്രാന്‍ ഖാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയിരിക്കുന്നത്. കശ്മീരിനും അവിടത്തെ ജനങ്ങള്‍ക്കും നേരെ ഇന്ത്യയുടെ കൈയ്യേറ്റം ലോകം നോക്കി നിന്നാല്‍ രണ്ട് ആണവ രാഷ്ട്രങ്ങള്‍ സൈനിക നടപടിയിലേക്ക് എത്തും എന്നാണ് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ലംഘനങ്ങള്‍
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇന്ത്യന്‍ ഭരണ ഘടനയുടെ ലംഘനമാണെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തേ ആരോപിച്ചിരുന്നു. മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ കശ്മീര്‍ പ്രമേയവും ഷിംല കരാറും ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിട്ടുള്ളത്.
കശ്മീരിന് വേണ്ടി
കശ്മീരിന് വേണ്ടി ഏതറ്റം വരേയും പോകും എന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം ആയിരുന്നു ആണവായുധത്തിന്റെ ഉപയോഗം സംബന്ധിച്ചും ഇമ്രാന്‍ ഖാന്റെ ഭീഷണി. കശ്മീര്‍ വിഷയം ലോകശ്രദ്ധയില്‍ കൊണ്ടുവരിക എന്നത് പാകിസ്താന്റെ തന്ത്രമായിത്തന്നെ ആണ് വിലയിരുത്തപ്പെടുന്നത്.
ഇരട്ടത്താപ്പ്
ഇമ്രാന്‍ ഖാന്‍ സൈനിക നടപടി എന്ന ഭീഷണി മുഴക്കുമ്പോള്‍ തന്നെയാണ് പാക് വിദേശകാര്യമന്ത്രി ഉഭയകക്ഷി ചര്‍ച്ച എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്മനവും ഇല്ലെന്നാണ് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരിക്കുന്നത്.
യുദ്ധ പ്രവചനം
ഇതിനിടെ ആയിരുന്നു പാകിസ്താന്റെ റെയില്‍വേ മന്ത്രിയുടെ യുദ്ധ പ്രവചനം. ഒക്ടോബറിലോ നവംബറിലോ ഇന്ത്യും പാകിസ്താനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നായിരുന്നു പറഞ്ഞത്. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന യുദ്ധമാകും എന്നും മന്ത്രി പറഞ്ഞിരുന്നു.
മിസൈല്‍ പരീക്ഷണം
ഏത് സമയവും യുദ്ധമുണ്ടായേക്കാം എന്നതരത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പാകിസ്താന്‍ നടത്തിയ മിസൈല്‍ പരീക്ഷണവും വിവാദമായി. രാത്രിയിലും ലക്ഷ്യം ഭേദിക്കാവുന്ന സര്‍ഫസ് ടു സര്‍ഫസ് ബാലിസ്റ്റിക് മിസൈല്‍ ആയിരുന്നു പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചത്. 290 കിലോമീറ്റര്‍ വരെ ലക്ഷ്യംകാണാന്‍ സാധിക്കുന്ന മിസൈല്‍ ആണിത്.