ഇന്ത്യ കൊടുത്തത് മുട്ടൻ പണി, വെള്ളംകുടി മുട്ടി പാകിസ്ഥാൻ, സിന്ധു നദീജല കരാർ പുനസ്ഥാപിക്കാൻ അപേക്ഷിച്ച് കത്ത്
ന്യൂ ഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് നിരന്തരം കത്തെഴുതി പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. വെള്ളം ലഭിക്കുന്നത് മുടങ്ങിയതോടെ പ്രതിസന്ധിയിലായ പാകിസ്ഥാന്‍ ഇതുവരെ 4 കത്തുകളാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്.
പെഹല്‍ഗാമിന് തിരിച്ചടിയായി പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും തീവ്രവാദ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ ഓപറേഷന്‍ സിന്ദൂര്‍ നടത്തിയതിന് ശേഷവും ഇത്തരത്തില്‍ പാകിസ്ഥാന്‍ കത്തയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധുനദിയിലേയും പോഷകനദിയിലേയും വെള്ളം പാകിസ്ഥാനുമായി പങ്കുവെയ്ക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ 1960ല്‍ ഒപ്പവെച്ചതാണ് സിന്ധു നദീജല കരാര്‍.

ഇന്ത്യയില്‍ പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരാക്രമണം നടന്നതിന് പിന്നാലെ നയതന്ത്ര തലത്തിലാണ് ഇന്ത്യ ആദ്യം തിരിച്ചടി നല്‍കിയത്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ കുടിവെളളത്തിനും കൃഷി ആവശ്യങ്ങള്‍ക്കും അടക്കം പാകിസ്ഥാന്‍ ജലദൗര്‍ലഭ്യം നേരിട്ട് കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഇന്ത്യയ്ക്ക് മേല്‍ കരാര്‍ പുനസ്ഥാപിക്കാനുളള സമ്മര്‍ദ്ദം ചെലുത്താന്‍ പാകിസ്ഥാന്‍ ആരംഭിച്ചത്. എന്നാല്‍ ഭീകരവാദത്തിന് നല്‍കുന്ന പിന്തുണ പാകിസ്ഥാന്‍ അവസാനിപ്പിക്കാതെ ഒരു വെട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ.
ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുളള 4 കത്തുകള്‍ അയച്ചിരിക്കുന്നത് പാകിസ്ഥാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി സയ്യിദ് അലി മുര്‍ത്താസ ആണെന്നാണ് റിപ്പോര്‍ട്ട്. ജലശക്തി മന്ത്രാലയത്തിന് ലഭിച്ച കത്ത് തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു.
അതിര്‍ത്തി കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നത് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന നിലപാട് പാകിസ്ഥാന്‍ സ്വീകരിക്കാതെ കരാര്‍ പുനസ്ഥാപിക്കുന്നത് ആലോചിക്കില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കാബിനറ്റ് സുരക്ഷാകാര്യ സമിതിയുടെ അടക്കം നിലപാട് കണക്കിലെടുത്താണ് കരാറില്‍ നിന്നും ഇന്ത്യ പിന്നോക്കം പോയത്. ഇതോടെ കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങള്‍ക്കുളള വെള്ളത്തിനും പാകിസ്ഥാന്‍ ബുദ്ധിമുട്ടുകയാണ്. വെള്ള പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ വിശന്ന് മരിക്കുമെന്നാണ് പാക് സെനറ്റര്‍ സയ്യിദ് അലി സഫറിന്റെ വാക്കുകള്‍.












Click it and Unblock the Notifications