കശ്മീരിന്റെ സമാധാനം തകർക്കാൻ കച്ചകെട്ടി പാകിസ്താൻ, 6 ലോഞ്ച് പാഡുകൾ, 60 അഫ്ഗാൻ ഭീകരർ!
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ കൊണ്ടുവരാനും ഇന്ത്യയെ ഒറ്റപ്പെടുത്താനുമുളള പാകിസ്താന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഐക്യരാഷ്ട്ര സഭയില്‍ ചൈന മാത്രമാണ് പാകിസ്താനൊപ്പം നിന്നത്. കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം എന്നും യുഎന്‍ നിര്‍ദേശിച്ചതും പാകിസ്താന് തിരിച്ചടിയായി.
അതിനിടെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുളള നീക്കം പാകിസ്താന്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചായ വെടിവെപ്പ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ട്. അത് കൂടാതെ കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ കൂട്ട നുഴഞ്ഞ് കയറ്റത്തിന് പാകിസ്താന്‍ ശ്രമം നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരന്തര പ്രകോപനങ്ങൾ
കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യം പാകിസ്താന് ശക്തമായ തിരിച്ചടിയും നല്‍കി. സംഘര്‍ഷത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇയാളുടെ മൃതദേഹം തിരിച്ചെടുക്കാന്‍ പാകിസ്താന്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇന്ത്യയുടെ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൂടി കൊല്ലപ്പെട്ടു.
അതിർത്തിയിൽ അശാന്തി
തുടര്‍ന്ന് പാകിസ്താന്‍ വെള്ളക്കൊടി വീശിക്കാണിച്ച് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു. സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ട് പോവുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. മണിക്കൂറുകളോളം ഇവിടെ വെടിവെപ്പ് നടന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്ത് കളഞ്ഞ കേന്ദ്ര തീരുമാനത്തിന് ശേഷം പാകിസ്താന്‍ നിരന്തരമായി പ്രകോപനം സൃഷ്ടിക്കുകയാണ്.
വൻ നുഴഞ്ഞ് കയറ്റത്തിന് നീക്കം
ഏറ്റവും പുതിയ ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവര പ്രകാരം കശ്മീരിന്റെ സമാധാനം തകര്‍ക്കാനുളള കൂടുതല്‍ നീക്കങ്ങളിലേക്ക് പാകിസ്താന്‍ കടന്നേക്കും. കൂട്ട നുഴഞ്ഞ് കയറ്റം അടക്കമുളള പദ്ധതികളാണ് പാകിസ്താനുളളതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. അഫ്ഗാനില്‍ നിന്നുള്ള തീവ്രവാദികളെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് പാകിസ്താന്‍ നിയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരരും കമാൻഡോകളും
പാക് അധീന കശ്മീരിലെ ആറ് ലോഞ്ച് പാഡുകളിലായി 60 ഭീകരര്‍ ആണ് ഇത്തരത്തില്‍ നുഴഞ്ഞ് കയറ്റത്തിന് അവസരം കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നുഴഞ്ഞ് കയറ്റം വിജയകരമായാല്‍ പ്രദേശവാസികളുമായി ഇടപഴകി പ്രശ്‌നങ്ങളുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും വിവരവുണ്ട്. ഭീകരരെ കൂടാതെ 22 എസ്എസ്ജി കമാന്‍ഡോകളും ലോഞ്ച് പാഡുകളില്‍ എന്തിനും സജ്ജരായിരിപ്പുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്.
സമാധാനം തകർക്കാൻ
പ്രദേശത്ത് പാകിസ്താന്‍ സൈന്യത്തേയും ബാറ്റ് കമാന്‍ഡോസിനേയും നിയോഗിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സുരക്ഷാ കവചം ഒരുക്കാനുളള ചുുമതലയാണ് ഇവര്‍ക്ക്. ഇന്ത്യയുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രദേശത്ത് മൊബൈല്‍ സിഗ്നലുകളുടെ ശക്തി കുറയ്ക്കാനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ പാകിസ്താന്‍ ആസൂത്രണം ചെയ്ത ഏറ്റവും വലിയ നുഴഞ്ഞുകയറ്റ നീക്കമാണിത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.