കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് മൻമോഹൻ സിംഗ് എത്തുമെന്ന് അവകാശപ്പെട്ട് പാക് മന്ത്രി
കറാച്ചി: കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ മുൻ പ്രാധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് പാകിസ്താൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് പാകിസ്താന്റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചതായി അവകാശപ്പെട്ടത്. മുഖ്യാതിഥിയായല്ല സാധാരണക്കാരനായി വന്ന് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മൻമോഹൻ സിംഗ് കത്തയച്ചതായും ഖുറേഷി വ്യക്തമാക്കി.
ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും
' ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഞാൻ ക്ഷണിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഞാൻ വരും മുഖ്യാതിഥിയായല്ല, സാധാരണക്കാരനായിട്ട് എന്നാണ് മൻമോഹൻ സിംഗ് തനിക്ക് അയച്ച കത്തിൽ പറയുന്നത്' ഖുറേഷി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
അദ്ദേഹം ഒരു സാധാരണക്കാരനായി വന്നാലും ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നും ഖുറേഷി വ്യക്തമാക്കി. കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മൻമോഹൻ സിംഗിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. നവംബർ 9നാണ് ഉദ്ഘാടനം നടക്കുന്നത്.
മൻമോഹൻ സിംഗ് പാകിസ്താന്റെ ക്ഷണം സ്വീകരിച്ചതായി ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. കർത്താർപൂർ ഗുരുദ്വാര സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മൻമോഹൻ സിംഗിനെ ക്ഷണിച്ചിരുന്നു. ഗുരു നാനാക്കിന്റെ 550ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സന്ദർശനം. അമരീന്ദർ സിംഗിന്റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.