പ്രണയിനിയെ തേടി ഇന്ത്യയിലെത്തി; പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജയിലിൽ നിന്നും പാക് പൗരന് മോചനം
ദില്ലി: സമൂഹമാധ്യമങ്ങളില കൂടി പരിചയപ്പെട്ട പാക് പെൺകുട്ടിയെ കാണാനായി അതിർത്തി കടന്ന മുംബൈയ്ക്കാരനായ എഞ്ചിനീയർ ഹമീദ് അൻസാരി 6 വർഷങ്ങൾക്ക് ശേഷമാണ് മാതൃരാജ്യത്തേയ്ക്ക് മടങ്ങിയെത്തിയത്. ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ച് പാക് ഇന്റലിജൻസ് വിഭാഗം ഹമീദിനെ ജയിലിലടയ്ക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കുടുംബത്തിന്റെ പോരാട്ടത്തിനൊടുവിലാണ് ഹമീദിന്റെ മോചനം സാധ്യമായത്.
സമാനമായ അനുഭവമാണ് പാക് പൗരനായ ഇമ്രാൻ വാർസിക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്നത്. പത്ത് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം ഡിസംബർ 26ന് ഇമ്രാൻ വാർസിക്ക് പാക് മണ്ണിലേക്ക് മടങ്ങാം. ഹമീദിനെ പോലെ സ്വന്തം പ്രണയിനിയെ തേടിയാണ് ഇമ്രാനും അതിർത്തി കടന്ന് അയൽ രാജ്യത്ത് എത്തിയത്.
15 വർഷങ്ങൾക്ക് മുൻപ്
കറാച്ചി സ്വദേശിയായിരുന്ന ഇമ്രാൻ പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് തന്റെ പ്രണയിനിയെ തേടി ഇന്ത്യയിലെത്തുന്നത്. 21 വയസായിരുന്നു അന്ന് ഇമ്രാന്റെ പ്രായം. ഇമ്രാന്റെ ബന്ധുവായിരുന്നു പെൺകുട്ടി. 2003ൽ അതിർത്തി കടന്ന് ഇമ്രാൻ പെൺകുട്ടിയുടെ അടുത്തെത്തി.
വിവാഹം
വീട്ടുകാരുടെ സമ്മതത്തോടു കൂടി തന്നെ ഇമ്രാൻ പ്രണയിനിയെ വിവാഹം കഴിച്ചു. നാലു വർഷത്തോളം സന്തോഷകരമായി ഇവർ ഇന്ത്യയിൽ ജീവിച്ചു. ഇമ്രാന്റെ ഭാര്യ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. ഇതിനിടയിൽ ഇമ്രാന്റെ വിസാ കാലാവധി അവസാനിച്ചു. ഭാര്യയോടും മക്കളോടും ഒപ്പം ഇമ്രാനെ പാകിസ്ഥാനിലേക്ക് മടക്കി അയക്കാമെന്ന് കുടുംബം ഉറപ്പ് നൽകി.
പോലീസ് പിടിയിൽ
പാകിസ്ഥാനിലേക്ക് മടങ്ങാനുള്ള രേഖകൾ ലഭിക്കാനായി ഭോപ്പാലിൽ എത്തിയതായിരുന്നു ഇമ്രാൻ. ഭോപ്പാലിലെത്തിയപ്പോഴേക്കും ഇമ്രാൻ പോലീസ് സംഘത്തിന്റെ പിടിയിലായി. പാക് ചാരനാണ് ഇമ്രാൻ എന്നാണ് അവർ ആരോപിച്ചത്. മതിയായ രേഖകൾ കൈയ്യിലില്ലാത്തതിനാൽ നിരപരാധി ആണെന്ന ഇമ്രാന്റെ വാദം ആരും അംഗീകരിച്ചില്ല.
സ്വത്ത് തർക്കം
ഭാര്യയുടെ ബന്ധുക്കളിൽ ചിലർ തന്നെയാണ് ഇമ്രാനെ കുടുക്കിയത്. അനധികൃതമായി ഇമ്രാൻ ഇന്ത്യയിൽ തുടരുന്നതെന്ന് ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. ഭാര്യയുടെ കുടുംബവും ബന്ധുക്കളും തമ്മിൽ നിലനിന്നിരുന്ന സ്വത്ത് തർക്കമായിരുന്നു ചതിക്ക് കാരണം.
ജയിലിലേക്ക്
ഐപിസ് 467, 468, 120 B, എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇമ്രാനെ ജയിലിലടച്ചത്. 40 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ഇമ്രാൻ ചാരപ്രവർത്തി നടത്തിയതിനോ, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനോ തെളിവ് ലഭിക്കാത്തതിനാൽ 10 വർഷമായി ശിക്ഷ കുറച്ചു. വ്യാജ രേഖകളുമായി രാജ്യത്ത് നുഴഞ്ഞുകയറി എന്നതായിരുന്നു കേസ്.
മരിച്ചെന്ന് കരുതി കുടുംബം
ഇമ്രാനെക്കുറിച്ച് പാകിസ്ഥാനിലുള്ള കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇമ്രാൻ ഇന്ത്യയിൽ വെച്ച് മരണപ്പെട്ടുവെന്നാണ് ഇവർ കരുതിയിരുന്നത്. അടുത്തിടെ അമ്മയുമായി സംസാരിക്കാൻ അവസരം ലഭിച്ചു. എന്നാൽ ഇമ്രാനാണ് സംസാരിക്കുന്നതെന്ന് അവർക്ക് വിശ്വസിക്കാനായില്ല. തന്റെ ചെല്ലപ്പേര് പറഞ്ഞാണ് അമ്മയെ വിശ്വസിപ്പിക്കാനായതെന്ന് ഇമ്രാൻ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പോരാട്ടം
സാമൂഹിക പ്രവർത്തകനായ സയിദ് അബിദ് ഹുസ്സൈയിൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പോരാട്ടമാണ് ഇമ്രാന്റെ മോചനത്തിന് വഴിതെളിച്ചത്. സയിദ് ഇമ്രാന് വേണ്ടി ട്വിറ്ററിൽ നടത്തിയ ക്യാംപെയിൻ അധികാരികളുടെ ശ്രദ്ധയാകർഷിച്ചു. 2018 ജനുവരി 18ന് ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ഇമ്രാൻ ജയിലിൽ തുടരുകയായിരുന്നു.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പം
വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയിൽ തുടർന്നതിൽ കുറ്റബോധമുണ്ട്. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് തുടർന്നത് തെറ്റ് തന്നെയാണ്. പാകിസ്ഥാനിലേക്ക് ഭാര്യയേും മക്കളേയും കൂട്ടിക്കൊണ്ടുപോയി പുതിയൊരു ജീവിതം തുടങ്ങാനാണ് തന്റെ ആഗ്രഹമെന്ന് ഇമ്രാൻ പറയുന്നു. മോചനത്തിന് പിന്നാലെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും ഇമ്രാൻ വ്യക്തമാക്കി.