രോഷം കടുപ്പിച്ച് പാകിസ്താൻ; ഹൈക്കമ്മിഷണറെ പുറത്താക്കിയതിന് പിന്നാലെ വ്യോമമേഖല ഭാഗികമായി അടച്ചു
Recommended Video
ദില്ലി: കശ്മീർ വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് പാകിസ്താൻ. പാകിസ്താൻ വ്യോമ മേഖല ഭാഗികമായി അടച്ചു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള 11 റൂട്ടുകളിൽ 3 എണ്ണമാണ് അടച്ചത്. സെപ്റ്റംബർ 5 വരെയാണ് വ്യോമപാത അടച്ചത്. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയാണെന്ന പാകിസ്താന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വ്യോമപാത ഭാഗികമായി അടയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റി കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം ഇന്ത്യാ-പാക് ബന്ധത്തെ ഉലച്ചിരിക്കുകയാണ്.

പാകിസ്താന്റെ തീരുമാനം സർവീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ പരമാവധി 12 മിനിറ്റ് അധികസമയം മാത്രമെ എടുക്കുകയുള്ളുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ പഴുതടച്ച സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.
ബാലാക്കോട്ട് ആക്രമണത്തെ തുടർന്ന് അടച്ച പാക് വ്യോമപാത കഴിഞ്ഞ മാസമാണ് വീണ്ടും തുറന്നത്. എന്നാൽ കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനും കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കാനും പാകിസ്താൻ തീരുമാനമെടുത്തു.












Click it and Unblock the Notifications