അഭിനന്ദനെ വിട്ടയക്കാനുളള പാക് തീരുമാനത്തിന് പിന്നിൽ സിദ്ദുവെന്ന്, പ്രചാരണവുമായി കോൺഗ്രസ്
ദില്ലി: രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ നിന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ ഇനി അല്‍പസമയം മാത്രമേ ബാക്കിയുളളൂ. അഭിനന്ദനെ തിരിച്ചയക്കാന്‍ ഇന്നലെ ചേര്‍ന്ന പാകിസ്താനിലെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് തീരുമാനിച്ചത്.
പാകിസ്താന്റെ ഈ നീക്കത്തിനെ സമാധാന ശ്രമങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്. അതിനിടെ അഭിനന്ദനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ച് എത്തിക്കുന്നതിന്റെ ക്രഡിറ്റിന് വേണ്ടി കടിപിടി നടക്കുകയാണ്. മോദി സർക്കാരിന്റെ വിജയമെന്ന് ബിജെപി അവകാശപ്പെടുമ്പോൾ കോണ്‍ഗ്രസും ഒട്ടും മോശമാക്കുന്നില്ല. കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ഇടപെട്ടാണത്രേ അഭിനന്ദനെ പാകിസ്താനിൽ നിന്നും തിരികെ എത്തിക്കുന്നത്.
ആശങ്കയുടെ മണിക്കൂറുകൾ
അതിര്‍ത്തി കടന്ന് എത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ അകപ്പെട്ടത്. പാക് സൈന്യം കസ്റ്റഡിയിലെടുത്ത അഭിമന്യുവിനെ വിട്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. മോദിയുമായി സംസാരിക്കണം എന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ അത് പരിഗണിച്ചില്ല.
സമാധാന നീക്കവുമായി ഇമ്രാൻ
യാതൊരു വിലപേശലിനും തയ്യാറല്ലെന്നും നിരുപാധികം അഭിനന്ദനെ വിട്ടയക്കണം എന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. സൗദിയും അമേരിക്കയും അടക്കമുളള രാജ്യങ്ങളും പാകിസ്താന് മേല്‍ സമ്മര്‍ദം ചെലുത്തി. ഇതോടെയാണ് പാകിസ്താന്‍ നിര്‍ണായക തീരുമാനം എടുത്തത്.
ക്രെഡിറ്റിന് അടി
ഉച്ചയോടെ വാഗ അതിര്‍ത്തി വഴി അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കും. അഭിനന്ദനെ ഒരു പോറല്‍ പോലും ഇല്ലാതെ തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കുന്നതിന്റെ ക്രെഡിറ്റിന് വേണ്ടി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തല്ലുകയാണ്. അതിര്‍ത്തിക്ക് സമാന്തരമായി സോഷ്യല്‍ മീഡിയയിലും വന്‍ ഏറ്റുമുട്ടല്‍ നടക്കുന്നു.
ആരാണ് ഉത്തരവാദി
കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്നും മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ കരുത്ത് കണ്ട് ഇമ്രാന്‍ ഖാന്‍ ഭയന്നതാണെന്നുമടക്കം ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയെ തള്ളി മറിച്ചിടുന്നു. കോണ്‍ഗ്രസും ഒട്ടും വിട്ടു കൊടുക്കുന്നില്ല. തങ്ങളുടെ നേതാവിന്റെ ഇടപെടലാണ് നിര്‍ണായകമായത് എന്നാണ് വാദം.
സിദ്ദു ഇടപെട്ടോ
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ട് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവും ആയ നവജോത് സിംഗ് സിദ്ദുവിന്. സിദ്ദു നടത്തിയ ഇടപെടല്‍ ആണ് അഭിനന്ദനെ വിട്ടയക്കാനുളള തീരുമാനമെടുക്കാന്‍ ഇമ്രാന്‍ ഖാനെ പ്രേരിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസ് പ്രചാരണം.
അവകാശവാദവുമായി കോൺഗ്രസ്
കോഴിക്കോട് ഡിസിസി പ്രസിഡണ്ടായ ടി സിദ്ദിഖ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയാണ്: ഇമ്രാൻ ഖാനുമായുള്ള നവജ്യോത് സിംഗ് സിദുവിന്റെ അടുപ്പം അഭിനന്ദൻ വർദ്ധമാൻ എന്ന നമ്മുടെ ധീരനായ പട്ടാളക്കാരനെ തിരിച്ചയക്കാൻ തീരുമാനിച്ചതിൽ നിർണ്ണായകമായെന്ന് സൂചന. സ്വന്തം പട്ടാളക്കാരനെ തിരിച്ച് കിട്ടാൻ ഒന്നും ചെയ്യാതെ സീറ്റും എണ്ണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു മോഡിയും ബിജെപിയും.
പരിഹസിച്ച് സോഷ്യൽ മീഡിയ
മുൻ ഇന്ത്യൻ ക്രിക്കറ്ററും ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസ് മന്ത്രിയുമാണു സിദു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായപ്പോൾ ചടങ്ങിൽ പങ്കെടുത്തിരുന്നു സിദു. കോൺഗ്രസിനു രാജ്യസുരക്ഷ കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ എന്നാണ് സിദ്ദിഖ് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൻ തോതിൽ ട്രോൾ ചെയ്യപ്പെടുകയാണ്.
|
ഇമ്രാന് പ്രശംസ
അഭിനന്ദനെ വിട്ടയക്കാനുളള തീരുമാനത്തിന് പിന്നാലെ ഇമ്രാന്‍ ഖാനെ പ്രശംസിച്ച് സിദ്ദു രംഗത്ത് വന്നിരുന്നു. ഇമ്രാന്റെ തീരുമാനം മികച്ചതാണെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അത് സന്തോഷിപ്പിക്കുന്നുവെന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു. അഭിനന്ദന്റെ കുടുംബത്തിന്റെ സന്തോഷത്തിനൊപ്പം പങ്കു ചേരുന്നുവെന്നും സിദ്ദു വ്യക്തമാക്കി
പാകിസ്താനെ ഒന്നാകെ കുറ്റപ്പെടുത്തരുത്
ഇമ്രാന്‍ ഖാനുമായുളള അടുപ്പത്തിന്റെ പേരില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുളള നേതാവാണ് സിദ്ദു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഒന്നാകെ കുറ്റപ്പെടുത്തരുത് എന്ന് സിദ്ദു ആവശ്യപ്പെട്ടത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരുന്നു.
പാകിസ്താൻ സന്ദർശനം
തുടര്‍ന്ന് പ്രശസ്ത ടിവി പരിപാടിയായ കപില്‍ ശര്‍മ്മ ഷോയില്‍ നിന്നും സിദ്ദുവിനെ നീക്കുകയുണ്ടായി. നേരത്തെ കര്‍താര്‍പൂര്‍ സിഖ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് സിദ്ദു പാകിസ്താനിലേക്ക് പോയതും വലിയ വിവാദം ആയിരുന്നു. ഇമ്രാന്‍ ഖാന്റെ ക്ഷണപ്രകാരം ആയിരുന്നു പോക്ക്.
പാകിസ്താനുമായി ചർച്ച വേണം
പാകിസ്താനില്‍ വെച്ച് ഇമ്രാനെ പുകഴ്ത്തി സംസാരിച്ചതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ഫോട്ടോ എടുത്തതും സിദ്ദുവിന് എതിരെ വലിയ വിമര്‍ശനം ഉയരാന്‍ കാരണമായി. ഭീകരവാദവും അതിര്‍ത്തിയിലെ സംഘര്‍ഷവും തടയാന്‍ പാകിസ്താനുമായി ചര്‍ച്ച വേണം എന്നാണ് സിദ്ദു ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ്
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ അപമാനിച്ച് പാക് വിവാദ നടി വീണ മാലിക്, നല്ല സ്വീകരണം തരുമെന്ന് ട്വീറ്റ്