ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് പാകിസ്താൻ; 140 ദിവസങ്ങൾക്ക് ശേഷം വ്യോമമേഖല തുറന്നു
Recommended Video
കറാച്ചി: വ്യോമ മേഖല ഉപയോഗിക്കുന്നതിൽ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പാകിസ്താൻ നീക്കി. ഫെബ്രുവരിയിൽ ബാലാക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾ വ്യോമപാത ഉപയോഗിക്കുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തിയത്.
പാകിസ്താന്റെ തീരുമാനം എയർ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ പല അന്താരാഷ്ട്ര വിമാന സര്ഡവീസുകളും വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു. ഇത് മൂലം ഏകദേശം 491 കോടി രൂപയുടെ സാമ്പത്തിക ബാധ്യത എയർ ഇന്ത്യയ്ക്ക് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്ക് ചൊവ്വാഴ്ച പുലർച്ചെ 12.41 ഓടെ നീക്കി. ബാലാക്കോട്ട് ആക്രമണത്തിന് മുമ്പുണ്ടായിരുന്ന വ്യോമപാതയിലൂടെയുള്ള സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ സിവിൽ ഏവിയേഷൻ അതോരിറ്റിയാണ് വിലക്ക് നീക്കിയതായി ഉത്തരവ് പുറത്ത് ഇറക്കിയത്.
ഫെബ്രുവരി 14 ന് ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യാ ബാലാക്കോട്ടെ തീവ്രവാദ ക്യാംപുകളിൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് പാകിസ്താൻ വ്യോമപാത അടച്ചത്. പാകിസ്താന്റെ തീരുമാനം എയർ ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടിയായത്.












Click it and Unblock the Notifications