പൂഞ്ചിൽ കൊല്ലപ്പെടുത്തിയ പോർട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി! മറുപടി നൽകുമെന്ന് ഇന്ത്യ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരില് ഒരാളുടെ തല പാക് സൈന്യം അറുത്ത് മാറ്റിക്കൊണ്ട് പോയതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് നിയന്ത്രണ രേഖയില്‍ രണ്ട് പേര് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാളുടെ തല പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അറുത്ത് കൊണ്ട് പോയതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് സൈന്യത്തിന്റെ ക്രൂരതയ്ക്ക് മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവണെ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലാണ് സാധാരണക്കാരായ രണ്ട് പേര് കൊല്ലപ്പെട്ടത്. ഗുല്‍പൂര്‍ സെക്ടറിലെ കസലിയന് ഗ്രാമത്തില്‍ നിന്നുളള 28കാരനായ മുഹമ്മദ് അസ്ലം, 23കാരനായ അല്‍ത്താഫ് ഹുസൈന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അസ്ലമിന്റെ തല അറുത്ത് മാറ്റുകയും ശരീരം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പാക് പിടിയിലായ സൈനികരുടെ തലയറുത്ത് മാറ്റുകയും മൃതശരീരം വികൃതമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹത്തോട് പാകിസ്താന് ഈ ക്രൂരത കാണിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ആയിട്ടുളള സൈനികര്‍ ഒരിക്കലും ഇത്തരത്തില്‍ മൃഗീയമായി പെരുമാറുകയില്ലെന്നും സൈനികപരമായ രീതിയില്‍ തന്നെ ഇതിന് മറുപടി നല്‍കുമെന്നും കരസേന മേധാവി വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരുടേയും മൃതദേഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമ്പോഴാണ് ഒരാള്‍ക്ക് തല ഇല്ലെന്ന് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുകയും വെള്ളിയാഴ്ച വൈകിട്ട് തന്നെ സംസ്ക്കാരം നടത്തുകയും ചെയ്തു. പാക് ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. പാകിസ്താന്റെ ഭീരുത്വം നിറഞ്ഞ ഈ നടപടിക്ക് എപ്പോള്‍ മറുപടി നല്‍കുമെന്നും ഒരു തലയ്ക്ക് പകരം പത്ത് തല എപ്പോള്‍ എടുക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.