ഇന്ത്യയെ നൈസായി പറ്റിച്ച് പാകിസ്താൻ, നിരോധനം വെറും കണ്ണിൽ പൊടിയിടൽ മാത്രമെന്ന് കണ്ടെത്തൽ
ഇസ്ലാമാബാദ്: ഭീകരവാദത്തിന് മികച്ച വളക്കൂറുളള മണ്ണാണ് പാകിസ്താനിലേത്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് അടക്കമുളള സംഘടനകള്‍ക്ക് പാക് സൈന്യത്തിന്റെയും രാഷ്ട്രീയക്കാരുടേയും പിന്തുണയുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം തീവ്രവാദത്തിന് വളം വെയ്ക്കുന്ന പാക് നിലപാട് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
പിന്നാലെ കുപ്രസിദ്ധ ഭീകരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ്ധവ അടക്കമുളള സംഘടനകളെ നിരോധിച്ചതായി പാകിസ്താന്‍ പ്രസ്താവനയിറക്കി. എന്നാല്‍ സംശയിച്ച് പോലെ തന്നെ പാകിസ്താന്‍ ഇന്ത്യയെ അടക്കം നൈസായി കബളിപ്പിക്കുകയാണ് ചെയ്തത് എന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഭീകരവിരുദ്ധത ചമയൽ
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ആഗോള സമൂഹത്തില്‍ ഒറ്റപ്പെട്ടതോടെയാണ് പാകിസ്താന്‍ ഭീകരവാദത്തിന് എതിരെയെന്ന് വരുത്താനുളള നീക്കം പാകിസ്താന്‍ നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ്ധവ, സഹസംഘടനയായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയെ നിരോധിച്ചു എന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയത്.
വെറും കണ്ണില്‍ പൊടിയിടല്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തില്‍ നിരോധനത്തിന് തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ ഈ നിരോധനം വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.
ഇതുവരെ നിരോധിച്ചിട്ടില്ല
ആ സംശയം ശരിവെക്കുന്ന തരത്തിലുളള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജമാഅത്ത് ഉദ്ധവ, സഹസംഘടനയായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനേയും പാകിസ്താന്‍ ഇതുവരെ നിരോധിച്ചിട്ടില്ല. പകരം ഇവയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പറഞ്ഞത് പച്ചക്കള്ളം
ജമാഅത്ത് ഉദ്ധവ അടക്കമുളള ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തു എന്ന് പാക് ആഭ്യന്തര മന്ത്രി ഫവാദ് ചൗധരി പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യയേയും ആഗോള രാഷ്ട്രങ്ങളേയും പാകിസ്താന്‍ ഒരുപോലെ കബളിപ്പിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുത്.
പുതിയ പട്ടിക
പുതിയ തീരുമാനപ്രകാരം 68 സംഘടനകളെ ആണ് പാകിസ്താന്‍ നിരോധിച്ചതായി പട്ടിക പുറത്ത് ഇറക്കിയിരിക്കുന്നത്. നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി പുറത്തിറക്കിയ പട്ടികയില്‍ ഹാഫിസ് സയിദിന്റെ തന്നെ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ പേര് ഇടം പിടിച്ചിട്ടുണ്ട്.
നിരോധനം പേരിന് മാത്രം
എന്നാല്‍ നിരോധിച്ചെന്ന് അവകാശപ്പെട്ട ജമാഅത്ത് ഉദ്ധവ അടക്കമുളള സംഘടനകളുടെ പേരില്ല. ലഷ്‌കര്‍ ഇ ത്വൊയ്ബയും ജെയ്‌ഷെ മുഹമ്മദും നേരത്തെ തന്നെ പാകിസ്താനില്‍ നിരോധിക്കപ്പെട്ട സംഘടനകളാണ്. എന്നിട്ടും ഇവ രാജ്യത്ത് നിര്‍ബാധം പ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഭീകരത വളർത്തുന്നു
ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ പോലെ തന്നെ പാകിസ്താന് വേണ്ടപ്പെട്ട ഭീകരനാണ് ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സയീദിന് എതിരെ ഇന്ത്യ പല തവണ പാകിസ്താന് തെളിവ് കൈമാറിയിട്ടുണ്ട്.. എന്നാല്‍ ഒരു തവണ പോലും സയീദിനെ തൊടാന്‍ പാകിസ്താന്‍ ധൈര്യപ്പെട്ടിട്ടില്ല. മാത്രമല്ല വീട്ടുതടങ്കലിൽ ആയിരുന്ന സയിദീനെ 2017ൽ മോചിപ്പിക്കുകയും ചെയ്തു.