ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെട്ടെന്ന മോദിയുടെ കള്ളവും പൊളിഞ്ഞു!!
തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അസത്യപ്രചാരണം നടത്തുന്ന ഗുരുതര ആരോപണത്തിന് കൂടുതൽ മൂർച്ചയേകി വിവരാവകാശ റിപ്പോർട്ട് പുറത്ത്.
കോൺഗ്രസ് പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന മോദിയുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ സമ്മതിച്ചതായാണ് വിവരം. മോദിയുടെ പാക്കിസ്ഥാൻ പ്രസ്താവന ബിജെപിയും സോഷ്യൽ മീഡിയ വിങ്ങും വലിയ തോതിൽ ഏറ്റുപിടിച്ചിരുന്നു.
പാക്കിസ്ഥാന്‍ പ്രയോഗം
പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ കൂടെ നിർത്തിയുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ഗുജറാത്തിൽ അട്ടിമറിയടക്കം സൃഷ്ടിച്ചേക്കാമെന്ന പ്രതീതിക്കിടയിലാണ് ചർച്ചകളെയെല്ലാം വഴിമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രയോഗം നടത്തിയത്. പാക്കിസ്ഥാൻ പ്രയോഗമടക്കം വോട്ടർമാരെ സ്വാധീനിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തിന് യോജിക്കാത്ത വിധത്തിലുള്ള പെരുമാറ്റമാണ് മോദിയുടേതെന്ന ആരോപണം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
ഒന്നും പറയാൻ പറ്റില്ല
പാകിസ്താനുമായി ചേർന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശമാണിപ്പോൾ തിരിച്ചടിയായിരിക്കുന്നത്. പ്രസ്താവന ഔദ്യോഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ രേഖയ്ക്ക് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കി. ഔദ്യോഗികവും അനൗദ്യോഗികവും ആയി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നതെന്നാണ് പിഎംഒ ഓഫീസിന്റെ മറുപടി.
റാലിക്കിടെ
കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പാക്കിസ്ഥാൻ ആരോപണം. എവിടെ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഈ പരാമർശമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനായ സാകേത് ഗോഖലയാണ് വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചത്. അതീവ ഗൗരവമേറിയ ഈ വിഷയത്തിൽ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദ്യവും ഉന്നയിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടിയുണ്ടായില്ല.
അത്താഴ വിരുന്നിനെ അട്ടിമറിയാക്കി
പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ആരോപണത്തിന് ഔദ്യോഗിക രേഖകൾ ഇല്ലെന്നാണ് മറുപടി. പ്രധാനമന്ത്രിയുടെ ആരോപണത്തെ തുടർന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം ഏതാനും ദിവസം തടസ്സപ്പെടുകയും ചെയ്തിരുന്നു. മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസ്‌രിക്ക് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരുടെ വീട്ടിൽ നൽകിയ അത്താഴ വിരുന്ന് നൽകിയന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ കരസേനാ മേധാവി ദീപക് കപൂർ തുടങ്ങിയവർ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു