കശ്മീര്‍ സംഘര്‍ഷത്തിന് പിന്നിൽ സൗദി-പാക് ചാനലുകൾ:മുസ്ലിം പണ്ഡിതരുടെ തീപ്പൊരി പ്രസംഗങ്ങൾ!!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആസാദി കലാപങ്ങള്‍ക്ക് പിന്നില്‍ ലൈസൻസില്ലാത്ത പാക്- സൗദി ടിവി ചാനലുകളെന്ന് കണ്ടെത്തൽ. കശ്മീരിലെ വീടുകളിൽ ലഭ്യമാക്കുന്ന ടിവി ചാനലുകൾ വഴി സൗദിയിലെ മുസ്ലിം പണ്ഡിതന്മാരും പാകിസ്താനി വാർത്താ അവതാരകരുമാണ് കശ്മീരി ജനതയുടെ മനസ്സിൽ ഇന്ത്യാ വിരുദ്ധ വികാരം വളർത്തിക്കൊണ്ടുവരുന്നത്. ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കണമെന്നുള്ള കശ്മീരി ജനതയുടെ പോർവിളികള്‍ക്ക് പിന്നിൽ ഇത്തരം ചാനലുകൾക്ക് സ്വാധീനമുണ്ടെന്നാണ് ഒടുവിലെ കണ്ടെത്തൽ.
ഇന്ത്യ വിലക്കേർപ്പെടുത്തിയ സലഫി പണ്ഡിതൻ സാക്കിർ നായിക്കിന്‍റെ പീസ് ടിവി ഉൾപ്പെടെയുള്ള 50 ഓളം പാക് ചാനലുകളാണ് ലൈസൻസില്ലാതെ പ്രൈവറ്റ് കേബിൾ നെറ്റ് വർക്കുകൾ വഴി ജമ്മു കശ്മീരില്‍ പ്രവർത്തിയ്ക്കുന്നത്.
സാറ്റലൈറ്റ് ടിവി സേവനം
ടാറ്റാ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി, എയർടെൽ ഡിഷ് ടിവി എന്നിവയാണ് കശ്മീരിലെ സാറ്റലൈറ്റ് ടിവി സേവനദാതാക്കൾ. എന്നാൽ കശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും സ്വകാര്യ കേബിൾ ടിവി സർവ്വീസ് ദാതാക്കളെയാണ് ആശ്രയിച്ചുവരുന്നത്.
പാക്- സൗദി ചാനലുകൾക്ക് ഒത്താശ
50,000 ഓളം സ്വകാര്യ കേബിൾ കണക്ഷൻ ശ്രീനഗറില്‍ മാത്രമുണ്ടെന്നാണ് കേബിൾ ഓപ്പറേറ്ററുടെ വെളിപ്പെടുത്തൽ. ഈ സ്വകാര്യ കേബിൾ സർവ്വീസ് നൽകുന്നത് പാകിസ്താൻ സൗദി ചാനലുകൾ മാത്രമാണെന്നും കേബിൾ ടിവി ഓപ്പറേറ്ററെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ലൈസന്‍സില്ല, പ്രവർത്തിക്കുന്നത് നിരവധി ചാനലുകൾ
ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ വിലക്കേർപ്പെടുത്തിയിട്ടുള്ള പീസ് ടിവി ഉറുദു, സൗദി ഖുർആന്‍, അൽ അറേബ്യ, പൈഘാം, ഹിദായത്ത്, നൂർ, മദനി, സേഹർ, കർബള., ഹാദി, അരി ക്യൂ ടിവി, ബേതാദ്, അഹ്ലി ബട്ട്, മെസേജ്, ഫലക്, ജിയോ ന്യൂസ്, അരി ന്യൂസ്, ഡോണ്‍ ന്യൂസ് എന്നിവയുൾപ്പെടെയുള്ള പാകിസ്താന്റെയും സൗദിയുടെയും ടിവി ചാനലുകളാണ് ജമ്മു കശ്മീരിൽ സ്വകാര്യ കേബിൾ ടിവി സേവന ദാതാക്കളുടെ ഒത്താശയോടെ ക്ലിയറൻസില്ലാതെ പ്രവർത്തിയ്ക്കുന്നത്.
ഇസ്ലാമും മതമൗലിക വാദവും
സൗദി ടിവി ചാനലുകളിൽ മിക്കവയും ഇസ്ലാമിനെക്കുറിച്ചുള്ള ഇടുങ്ങിയതും, പുരുഷ കേന്ദ്രീകൃതവും മൗലികവാദ നിലപാടുകള്‍ക്കുമാണ് ഊന്നൽ നൽകുന്നത്. എന്നാൽ പീസ് ടിവി നിരോധിക്കണമെന്നാണ് ശരിയ സർക്കാരിന് മുന്നിൽ വയ്ക്കുന്ന ആവശ്യം. വഹാബി പണ്ഡിതര്‍ സ്ത്രീകൾ ഭര്‍ത്താക്കന്മാർക്ക് കീഴടങ്ങണമെന്നും ആജ്ഞകള്‍ പാലിക്കണമെന്നതുമുൾപ്പെടെ സ്ത്രീകളെ സ്വാധീനിക്കുന്ന പരിപാടികളുമാണ് പ്രക്ഷേപണം ചെയ്യുന്നത്.
സൗദിയും പാകിസ്താനും ഇന്ത്യയ്ക്കെതിരെ
ജമ്മു കശ്മീരിൽ ഇന്ത്യാ വിരുദ്ധ പോരാട്ടങ്ങള്‍ വ്യാപ്പിക്കുന്നതിൽ പാകിസ്താന് പങ്കുണ്ടെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. എന്നാല്‍ അടുത്ത കാലത്ത് പുറത്തുവന്ന റിപ്പോർട്ടാണ് ജമ്മു കശ്മീരിൽ അക്രമം വിതയ്ക്കുന്ന ഭീകരസംഘടനകൾക്ക് സൗദി അറേബ്യ ഫണ്ട് നൽകുന്നതായി കണ്ടെത്തിയത്.
കശ്മീരികൾക്ക് നാടകവും വാർത്തകളും
വാർത്തകളും നാടകങ്ങളുമാണ് കശ്മീരി ജനത പരമ്പരാഗതമായി മുൻഗണന നൽകിവരുന്നത്. എന്നാല്‍ 90 കളുടെ തുടക്കത്തിൽ പാകിസ്താനിലും സൗദി അറേബ്യയിലും വികസിച്ചുവന്ന ചാനലുകളാണ് കശ്മീരികൾക്കിടയിൽ തീവ്രചിന്താഗതി വളർത്തുന്നത്.
സലഫി ചിന്താഗതി
ഇസ്ലാമിന്റെ സലഫി ചിന്താഗതിയുള്ള ആശയങ്ങളാണ് സൗദി ചാനലുകള്‍ കശ്മീർ താഴ്വരയിൽ പ്രക്ഷേപണം ചെയ്യുന്നത്. ഇത് മുസ്ലിം യുവാക്കളെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നുവെന്നും വിഘടന വാദി പ്രക്ഷോഭങ്ങൾക്ക് ശക്തി പകരുന്നുവെന്നുമാണ് കശ്മീരിലെ മുസ്ലിം പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് മുസ്ലിങ്ങളെ ഭീകരവാദത്തിലേയ്ക്ക് നയിക്കുന്ന ആശയങ്ങളാണ് വഹാബിസവും സലഫി തത്വങ്ങളുമെന്ന് കശ്മീർ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.