ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രദേശവാസികൾ പറയുന്നത്! റോയിട്ടേഴ്സ് വാർത്ത ഇങ്ങനെ
ഇസ്ലാമാബാദ്: ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.30നാണ് പുല്‍വാമയ്ക്ക് ഇന്ത്യ കനത്ത മറുപടി പാകിസ്താന് നല്‍കിയത്. ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകരക്യാംപ് തകര്‍ക്കുകയും നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തങ്ങള്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ആള്‍നാശം ഇല്ല എന്നുമാണ് പാകിസ്താന്‍ വാദിക്കുന്നത്. രണ്ടാം മിന്നലാക്രമണത്തിനുളള തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മമത ബാനര്‍ജി അടക്കമുളള പ്രതിപക്ഷ നേതാക്കൾ തെളിവുകള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. അതിനിടെ ഇന്ത്യ ആക്രമണം നടത്തിയ ബാലക്കോട്ടിലെ നാട്ടുകാരുടെ വെളിപ്പെടുത്തലുകള്‍ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിരിക്കുകയാണ്.
രണ്ടാം മിന്നലാക്രമണം
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാവ് അടക്കം ഭീകരരും പരിശീലകരുമായി മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ കേന്ദ്രം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാലക്കോട്ടുകാർ പറയുന്നത്
എന്നാല്‍ റോയിട്ടേഴ്‌സ് ബാലക്കോട്ടിലെ താമസക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ്. ബലാക്കോട്ടിലുളള ജബ എന്ന ഗ്രാമത്തിലെ താമസക്കാരനായ നൂറിന്‍ ഷാ അടക്കം 15 പേരോട് സംസാരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പുലർച്ചെ വൻ സ്ഫോടന ശബ്ദം
ഇസ്ലാമാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ജബ കുന്നിന്‍പുറം. ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി നൂറിന്‍ ഷാ പറയുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയപ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നു. ബോംബിന്റെ ചീള് തെറിച്ച് ഷായ്ക്ക് നെറ്റിയില്‍ പരിക്കേറ്റു.
ഏതെങ്കിലും ഭീകരരെ കാണുന്നുണ്ടോ
നൂറിന്‍ ഷായുടെ കൃഷിയിടത്തിലാണ് രണ്ട് ബോംബുകള്‍ വീണതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. റഹ്മാന്‍ ഷാ എന്നയാള്‍ പറയുന്നത് നാല് സ്‌ഫോടന ശബ്ദം കേട്ടു എന്നാണ്. ഭീകരരെ കൊന്നു എന്ന വാദത്തെ ഇവര്‍ തളളിക്കളയുന്നു. നിങ്ങള്‍ ഇവിടെ ഏതെങ്കിലും ഭീകരരെ കാണുന്നുണ്ടോ എന്നാണ് നൂറിന്‍ ഷാ റിപ്പോര്‍ട്ടറോട് ചോദിച്ചത്.
ആളൊഴിഞ്ഞ പ്രദേശത്ത്
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പ്രദേശത്തുളളവര്‍ പറയുന്നത് ഇന്ത്യയുടെ ബോംബ് വീണത് ആളൊഴിഞ്ഞ പ്രദേശത്താണ് എന്നാണ്. ജബയിലെ പൈന്‍മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് ബോംബ് വീണത്. ഈ സ്ഥലത്ത് പൈന്‍ മരങ്ങള്‍ കത്തിപ്പോയിട്ടുണ്ട്. വലിയ കുഴികളും രൂപം കൊണ്ടിരിക്കുന്നു.
ആരും ശവശരീരങ്ങള്‍ കണ്ടിട്ടില്ല
പ്രദേശത്ത് പിക്ക് അപ്പ് വാന്‍ ഓടിക്കുന്ന ഡ്രൈവര്‍ ആയ അബ്ദുള്‍ റഷീദ് എന്നയാള്‍ പറയുന്നത് വലിയ ശക്തിയില്‍ സ്‌ഫോടനം ഉണ്ടായെന്നും എന്നാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നുമാണ്. പ്രദേശത്തുളളവര്‍ക്ക് ആര്‍ക്കും സ്‌ഫോടനത്തില്‍ ആരെങ്കിലും മരിച്ചതായി ഒരു വിവരവും ഇല്ല. മാത്രമല്ല ആരും ശവശരീരങ്ങള്‍ കണ്ടിട്ടുമില്ല.
കുഴികളും കത്തിയ മരങ്ങളും
സ്‌ഫോടനം നടന്ന ശേഷം പ്രദേശത്തേക്ക് എത്തിയവര്‍ക്ക് ബോംബ് വീണ കുഴികളും കത്തിയ മരങ്ങളുമാണ് കാണാനായത്. ബോംബ് വീണ പ്രദേശത്തിന് സമീപത്തുളള കുന്നിന്‍പുറത്ത് ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസയുണ്ട്. ഇത് തീവ്രവാദ പരിശീലന കേന്ദ്രമാണ് എന്ന് ഗ്രാമവാസികള്‍ പറയുന്നു.
ആശുപത്രിയിലും എത്തിയിട്ടില്ല
ഈ മദ്രസ നടത്തുന്നത് മസൂദ് അസറിന്റെ ഭാര്യാസഹോദരന്‍ ആയ യൂസഫ് അസര്‍ ആണ്. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പട്ടതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ ആരും ആശുപത്രികളില്‍ ചികിത്സ തേടി എത്തിയിട്ടില്ല എന്നാണ് സ്ഥലത്തുളള ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ പറയുന്നതെന്നും റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു.
ഭീകരവാദ കേന്ദ്രമില്ല
ഈ സ്ഥലത്ത് ഇപ്പോള്‍ ഭീകരവാദ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സ്ഥലത്ത് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ പരിശീലനം നടത്തിയിരുുന്നു. എന്നാല്‍ പിന്നീട് ഈ ക്യാപ് ഈ പ്രദേശത്ത് നിന്നും മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു.
കണക്ക് പുറത്ത് വന്നിട്ടില്ല
അതേസമയം തലീം ഉള്‍ ഖുര്‍ആന്‍ മദ്രസ എന്ന പേരില്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുമായി ബന്ധമുളള ഒരു മദ്രസ ഇവിടെ ഉണ്ട്. ഈ ബന്ധം വ്യക്തമാക്കുന്ന സൈന്‍ ബോര്‍ഡ് പാക് സൈന്യം ഒരാഴ്ച മുന്‍പ് നീക്കിയിരുന്നുവെന്നും റോയിട്ടേഴ്‌സ് വാര്‍ത്ത പറയുന്നു. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് എത്രയെന്ന് ഇതുവരെ സർക്കാർ പുറത്ത് വിട്ടിട്ടില്ല.
ഹേയ് ചാമ്പ്യൻ.. അച്ഛൻ തിരിച്ച് എത്തിക്കഴിഞ്ഞാൽ നീ ഇത് ചോദിക്കണം, പാക് നടൻ അഭിനന്ദന്റെ മകനോട്