''രണ്ടില'' ചിഹ്നത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് ടീക്കാറാം മീണ; ഇടഞ്ഞ് പിജെ ജോസഫ്
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിൽ നിർണായക നിലപാടുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ വരണാധികാരിക്ക് തീരുമാനം എടുക്കാമെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. അവകാശം ഉന്നയിക്കുന്നത് പാർട്ടിയുടെ യഥാർത്ഥ ഭാരവാഹികൾ ആയിരിക്കണം. വരണാധികാരിക്ക് തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമെ ഇടപെടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന നിലപാടിൽ പിജെ ജോസഫ് ഉറച്ച് നിൽക്കുന്നതിനിടെയാണ് ജോസ് കെ മാണി പക്ഷത്തിന് ആശ്വാസമായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്.
അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്.... സോണിയാ ഗാന്ധിയെ കണ്ടു, മടക്കം അഞ്ച് വര്‍ഷത്തിന് ശേഷം!!
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ പിജെ ജോസഫ് അംഗീകരിക്കുകയായിരുന്നു. പിന്നാലെ പാലായില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. എന്നാല്‍ ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ജോസഫ് പക്ഷം തയ്യാറായിട്ടില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുടെ പട്ടികയിൽ ഒപ്പ് വയ്ക്കില്ലെന്നും ചിഹ്നം നൽകില്ലെന്നുമുള്ള കടുംപിടുത്തത്തിലാണ് പിജെ ജോസഫ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ.ജോസ് ടോമിനെ അടുത്തിടെ പിജെ ജോസഫ് പുറത്താക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അനുരഞ്ജനത്തിന് എത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് മുമ്പില്‍ പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
രണ്ടില ചിഹ്നം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ രണ്ട് തരത്തിൽ പത്രിക സമർപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിൻറെ നീക്കം. കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി എന്ന നിലയിൽ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഒരു പത്രികയും സ്വതന്ത്ര്യനെന്ന നിലയിൽ സ്വതന്ത്ര്യ ചിഹ്നം ആവശ്യപ്പെട്ട് മറ്റൊരു പത്രികയും നൽകാനാണ് നീക്കം. ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കണമെങ്കിൽ പിജെ ജോസഫിന്റെ അനുമതി വേണമെന്ന് ടീക്കാറാം മീണ നേരത്തെ പറഞ്ഞിരുന്നു. ചിഹ്നം അനുവദിക്കാന്‍ പിജെ ജോസഫ് തയ്യാറായില്ലെങ്കില്‍ പാലായില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നായിരുന്നു ടീക്കാറാം മീണ വ്യക്തമാക്കിയത്.