ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മ്മയാവുന്നു; ഓട്ടോമാറ്റിക് സംവിാധനത്തോടെ ഇനി പുതിയ പാലം
ചെന്നൈ: എക്കാലവും കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന തമിഴ്നാട്ടിലെ രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മ്മയാകുന്നു. നൂറ്റിനാല് വര്‍ഷത്തെ പഴക്കുമുള്ള പാമ്പന്‍ പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചിച്ചു കഴിഞ്ഞു. മണ്ണ് പരിശോധനയടക്കമുള്ള ആദ്യ ഘട്ട നടപടികള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.
പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഉയര്‍ത്തിക്കൊണ്ട് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മ്മാണം. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ പാലം പഴയതിനോട് കിടിപിടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്‍ജിനീയറിങ്ങ് വിസ്മയം
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനീയറിങ്ങ് വിസ്മയങ്ങളിലൊന്നാണ്. ചരക്കുനീക്കത്തിനായി ചെറുകപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയില്‍ കടന്നുപോകുന്നതിനായി സാധാര നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം കാണാന്‍ നിരവധി ജനങ്ങളാണ് എത്താറുള്ളത്.
1914 ല്‍ ബ്രിട്ടീഷുകാര്‍
1914 ല്‍ ആണ് ബ്രിട്ടീഷുകാര്‍ രാമനാഥപുരവുമായി പാമ്പനെ ബന്ധിപ്പിക്കുന്ന റെയില്‍പ്പാലം നിര്‍മ്മിക്കുന്നത്. കപ്പലുകള്‍ വരുമ്പോള്‍ പാലത്തിനെ രണ്ടായി പകുത്ത് മാറ്റാന്‍ കഴിയുന്ന ലിഫ്റ്റ് സൗകര്യത്തോടെയാണ് ബ്രീട്ടീഷുകാര്‍ പാലം നിര്‍മ്മിച്ചത്.
പത്ത് കപ്പലുകള്‍
പാക് കടലിലൂടെ പാമ്പന്‍ പാലത്തെ പകുത്ത് മാറ്റി കൊണ്ട് മാസത്തില്‍ പത്ത് കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നു പോകുന്നുണ്ട്. 1964 ലെ ചുഴലിക്കാറ്റില്‍ പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. പാലത്തിന്റെ കേടുപറ്റാതിരുന്ന ഭാഗങ്ങള്‍ നിലനിര്‍ത്തി ഈ ശ്രീധരന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള പാലം പുതുക്കിപണിതത്.
ബ്രോഡ്ഗേജ് ആവുന്നത് 2007 ല്‍
മീറ്റര്‍ ഗേജായിരുന്ന പാമ്പന്‍പാലം ബ്രോഡ്ഗേജ് ആവുന്നത് 2007 ല്‍ ആണ്. റെയിലേ ട്രാക്കിന് സമാന്തരമയി 1988 ല്‍ ആണ് റോഡ് പാലം പണിപൂര്‍ത്തിയാവുന്നത്. ശ്രീലങ്കയിലെ തലൈമന്നാര്‍ എന്ന പ്രദേശത്തോട് വളരെ അടുത്ത് കിടക്കുന്ന പ്രദേശമാണ് ധനുഷ്കോടി.
നിര്‍മ്മാണ ലക്ഷ്യം
ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഇടയില്‍ 16 കീലോമീറ്റര്‍ ദൂരമേയുള്ളു. ഇത് മനസ്സിലാക്കിയ ബ്രീട്ടീഷുകാര്‍ തങ്ങളുടെ അധീനതിയില്‍ ഉള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം സുഖകരമാക്കുന്നതിന് വേണ്ടിയായിരുന്നു ധനുഷ്കോടിയിലേക്കുള്ള ട്രെയില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.
രണ്ട് കിലോമീറ്റര്‍ നീളം
രാമനാഥപുരം ജില്ലയെ പാമ്പനുമായി ബന്ധിപ്പിക്കാന്‍ പാക് കടലിടുക്കിന് മുകളിലൂടേ രണ്ട് കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍വേട്രാക്കിന്റെ നിര്‍മ്മാണം ബ്രീട്ടീഷുകാര്‍ ആരംഭിക്കുന്നത് 1911 ല്‍ ആണ്. പാലത്തിന്റേയും ധനുഷ്കോടി വരേയുള്ള റെയില്‍ വേ ട്രാക്കിന്റേയും നിര്‍മ്മാണം 1914 പൂര്‍ത്തിയായി.
ശ്രീലങ്കയിലേക്ക്
മദ്രാസ്സില്‍ നിന്നും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ധനുഷ്കോടിയിലെത്തിക്കുന്ന ചരക്കുകള്‍ അവിടുന്ന് ബോട്ടുകള്‍ വഴി ശ്രീലങ്കയിലേക്ക് കടത്തും. യാത്രക്കാര്‍ക്കായി ചെന്നൈ എഗ്മൂര്‍ മുതല്‍ ധനുഷ്കോടി വരെ ട്രെയിനും അതിനോട് ബന്ധിപ്പിച്ച് കൊണ്ട് ഫെറി സര്‍വ്വീസും നിലനിന്നിരുന്നു.
കോട്ടയത്ത് നിന്നും
ഇര്വിന്, ഗോഷന്‍ എന്നീ രണ്ട് ചെറിയ പാസഞ്ചര്‍ ഫെറി ബോട്ടുകളാണ് യാത്രക്കാരെ ശ്രീലങ്കയിലേക്ക് കൊണ്ടു പോയിരുന്നതെന്ന് രേഖകളില്‍ കാണാന്‍ കഴിയും. കോട്ടയത്ത് നിന്നും എറണാകുളത്ത് നിന്നും കൊളംബോയ്ക്കുള്ള ഇത്തരം കണക്ഷന് സര്‍വ്വീസിന്റെ ടിക്കറ്റുകള്‍ 1964 വരെ ലഭ്യമായിരുന്നു.
മലയാളികളും
ധാരാളം മലയാളികളും ഇതുവഴി ശ്രീലങ്ക എന്ന് അറിയപ്പെടുന്ന പഴയ സിലോണില്‍ എത്തിച്ചേര്‍ന്നു. ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് മുമ്പുള്ള മലയാളിയുടെ ആദ്യകാല കുടിയേറ്റ ഇടങ്ങളില്‍ ഒന്നായിരുന്നു സിലോണ്‍. നിന്റെ ഓര്‍മ്മയ്ക്ക് എന്ന എംടിയുടെ കഥകളില്‍ ഉള്‍പ്പടെ പല മലയാള സാഹിത്യങ്ങളിലും സിലോണ്‍ കുടിയേറ്റം പരാമര്‍ശിക്കപ്പെടുന്നുണ്ട്.
1964 ലെ ദുരന്തം
ധനുഷ്കോടി വരെ നീണ്ടു നിന്നിരുന്ന റെയില്‍ വേ ലൈന്‍ 1964 ലെ ദുരന്തത്തിന് ശേഷം രാമശേര്വത്ത് അവസാനിപ്പിച്ചു. 964 ഡിസംബര്‍ 23 ന് അര്‍ധരാത്രിയില്‍ മണിക്കൂറില്‍ 280 കീലോമീറ്റര്‍ വേഗതയില്‍ ആഞടിച്ച ചുഴലിക്കാറ്റ് ധനുഷ്കോടിയെന്ന തുറമുഖ പട്ടണത്തെ തുടച്ചു മാറ്റി കൊണ്ടാണ് കടന്നു പോയത്. ഈ കൊടുങ്കാറ്റില്‍ പാമ്പന്‍ പാലത്തിനും കേടുപാടുകള്‍ പറ്റിയിരുന്നു.
രാമേശ്വരം വരെ
ധനുഷ്കോടിയില്‍ കടല്‍ സംഹാരതാണ്ഡവമാടുന്നത് അറിയാതെയാണ് പാമ്പന്‍ധനുഷ്കോടി പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 653 ) പാമ്പനില്‍ നിന്ന് പുറപ്പെടുന്നത്. കൂറ്റന്‍ തിരമാലകള്‍ക്കിടയിലേക്ക് കുതിച്ചെത്തിയ ട്രെയിനും അതിലെ 115 യാത്രക്കാരും കടലിലേക്ക് ഒലിച്ചുപോയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1800 പേരുടെ മരണത്തിനിടയാക്കിയ ആ ദുരന്തത്തിന് ശേഷം ട്രെയിന്‍ സര്‍വ്വീസ് രാമേശ്വരത്ത് അവസാനിപ്പിക്കുകയായിരുന്നു. പുതിയ പാലം പണിയുന്നിനോടൊപ്പം തന്നെ ട്രെയിന്‍ സര്‍വ്വീസ് ധനുഷ്കോടി വരെ നീട്ടുകയും ചെയ്യും.