രാഷ്ട്രീയത്തിൽ വരാൻ സ്ത്രീകൾ നേതാക്കളുടെ കൂടെ 'കിടപ്പറ' പങ്കിടണം; സ്ത്രീവിരുദ്ധ പരാമർശവുമായി പപ്പുയാദവ്
ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപിയായ പപ്പു യാദവ് നടത്തിയ അങ്ങേയറ്റം അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ പ്രതിഷേധം ശക്തം. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന 90 ശതമാനം സ്ത്രീകൾക്കും ഉന്നത നേതാക്കളുടെ കിടപ്പറകളിലൂടെ കടന്നുപോകാതെ സ്ഥാനമാനങ്ങൾ ലഭിക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ശക്തമായി രംഗത്തെത്തി. രാജ്യത്തെ സ്ത്രീസമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു.
ബീഹാറിലെ പൂർണ്ണിയയിൽ നിന്നുള്ള എംപിയായ പപ്പു യാദവ് ഒരു പൊതുപരിപാടിക്കിടെയാണ് ഈ വിവാദ പരാമർശം നടത്തിയത്. രാഷ്ട്രീയ രംഗത്ത് വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും വലിയ നേതാക്കളുടെ കിടപ്പറകളിൽ വഴങ്ങിക്കൊടുത്താൽ മാത്രമേ അവർക്ക് ടിക്കറ്റോ അധികാരമോ ലഭിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഷ്ട്രീയത്തിലെ അഴിമതിയെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒട്ടനവധി ക്രിമിനൻ കേസുകളിൽ പ്രതിയായ നേതാവ് കൂടിയാണ് പപ്പു യാദവ്.

പപ്പു യാദവിന്റെ വാക്കുകൾ രാജ്യത്തെ ഓരോ വനിതാ പ്രവർത്തകയെയും ജനപ്രതിനിധിയെയും വ്യക്തിഹത്യ ചെയ്യുന്നതാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ സ്വന്തം പ്രയത്നം കൊണ്ട് ഉന്നത പദവികളിൽ എത്തിയ ലക്ഷക്കണക്കിന് സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവനയെന്ന് ബിജെപി വക്താക്കൾ പറഞ്ഞു. പപ്പു യാദവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വനിതാ മോർച്ച രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലരാകുന്ന പ്രതിപക്ഷ സഖ്യത്തിലെ കക്ഷികൾ പപ്പു യാദവിന്റെ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ബിജെപി ആരോപിച്ചു. കോൺഗ്രസും ആർജെഡിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നാണ് പാർട്ടി നിലപാട്.
പപ്പു യാദവിനെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്രയും തരംതാണ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതികളെ ഇത്തരം പ്രസ്താവനകൾ ഭയപ്പെടുത്തുമെന്നും അവരെ പൊതുരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ഇത് കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വനിതാ കമ്മീഷനും ഈ വിഷയത്തിൽ പപ്പു യാദവിനോട് വിശദീകരണം തേടാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications