പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും സ്വാഹ; കലഹത്തിന് കാരണം പലവിധം, പ്രതിപക്ഷം ഉറച്ചനിലപാടില്‍
ദില്ലി: വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊലപാതകം, ദളിതുകള്‍ക്കെതിരായ ആക്രമണം തുടങ്ങിയ കത്തിനില്‍ക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ മുങ്ങുമെന്ന് തീര്‍ച്ച.
രാജ്യം നേരിടുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് ഒരുക്കമല്ലെങ്കില്‍ സഭാ നടപടികള്‍ അവതാളത്തിലാകും. അതിന് സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ജനങ്ങളുട ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
തൊട്ടുമുമ്പ് നടന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ദമായിരുന്നു. സഭാ നടപടികള്‍ ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി. പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടുകയും സര്‍ക്കാര്‍ വിസമ്മതിക്കുകയും ചെയ്താല്‍ വര്‍ഷകാല സമ്മേളനവും കാര്യമില്ലാതാകും.
ബിജെപി പ്രതിസ്ഥാനത്ത് നില്ക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നതില്‍ മിക്കതും. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമ്മതം മൂളാന്‍ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ സഭാ നടപടികള്‍ തടസപ്പെടുകയും ചെയ്യും.
കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍ജെഡി, ഡിഎംകെ, സിപിഎം, സിപിഐ, ജെഡിഎസ്, മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്-എം എന്നീ കക്ഷികളാണ് ഒരുമിച്ച് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.